പ്രതീകാത്മക ചിത്രം
ആലപ്പുഴ: സംഘടനാ തിരഞ്ഞെടുപ്പ് മുതലുള്ള പ്രാദേശിക തർക്കങ്ങൾ രൂക്ഷമായ കുട്ടനാട്ടിൽ സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ലോക്കൽ കമ്മിറ്റികളും കുട്ടനാട് ഏരിയാ കമ്മിറ്റിയും തമ്മിലുള്ള ഭിന്നതയെ തുടർന്ന് പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ 13 അംഗങ്ങൾ ഒന്നിച്ച് രാജിക്കത്ത് നേതൃത്വത്തിന് കൈമാറി. തലവടി, മുട്ടാർ തുടങ്ങിയ ഇടങ്ങളിലും പ്രവർത്തകർ നേരത്തെ രാജി വെച്ചിരുന്നു. തർക്കത്തെ തുടർന്ന് രാമങ്കരി പഞ്ചായത്ത് ഭരണസമതിയും, രാമങ്കരി ലോക്കൽ കമ്മറ്റിയും രണ്ട് തട്ടിലാണിപ്പോൾ.
ഒരുമാസത്തിനിടെ മാത്രം കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടി വിട്ടത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര്‍ നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും.
കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സി ഡി എസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടര്‍ ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.