സാങ്കേതിക സർവകലാശാലയ്ക്ക് പിന്നാലെ സംസ്കൃത സർവകലാശാല വിസി നിയമനത്തിലും അപാകത; യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണം

Spread the love


തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ സംസ്കൃത വിസി നിയമനത്തിലും മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്ന് ആരോപണം. ആറു സീനിയർ പ്രൊഫസ്സർമാരെ ഒഴിവാക്കി സെർച്ച് കമ്മിറ്റി പാനലിൽ ഒരു പേര് മാത്രമാണ് ശുപാർശ ചെയ്തത്. സെർച്ച് കമ്മിറ്റി പാനലിലും മാനദണ്ഡം പാലിച്ചില്ലെന്നും ആരോപണമുണ്ട്.

സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ:എം.വി. നാരായണന്റെ പേര് മാത്രമായിരുന്നു സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. ആറ് സീനിയർ പ്രൊഫസ്സർമാരെ ഒഴിവാക്കിയുള്ള സെർച്ച് കമ്മിറ്റി റിപ്പോർട്ടാണ് പുറത്ത് വന്നത്. കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃത ഡീൻ ഉൾപ്പടെയുള്ള സീനിയർ പ്രൊഫസർമാരുടെ ചുരുക്കപട്ടിക തയ്യാറാക്കിയ ശേഷമാണ് ഒരു പേര് മാത്രമായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്.

Also Read- യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല; കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കി

കാലിക്കറ്റ്‌, കുസാറ്റ് സർവ്വകലാശാല വിസി നിയമനങ്ങൾക്ക് നേരത്തെ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പാനലിലുള്ളവരും സംസ്കൃത സർവകലാശാലയുടെ ചുരുക്കപട്ടികയിൽ ഇടം നേടിയിരുന്നു. പക്ഷേ ഇവരും ഒഴിവാക്കപ്പെട്ടു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ: വി. കെ. രാമചന്ദ്രൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ  ഡോ: രാജൻ ഗുരുക്കൾ, കാളിദാസ, സംസ്കൃത വിശ്വവിദ്യാലയം വൈസ് ചാൻസലർ  പ്രൊഫ: ശ്രീനിവാസ് വരഖേദി എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.

സർവ്വകലാശാലയുമായി ബന്ധപ്പെട്ട  ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ: രാജൻ ഗുരുക്കൾ സെർച്ച് കമ്മിറ്റിയിൽ അംഗമായതും യൂജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അഭിപ്രായമുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിസി മാരുടെ നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ നൽകിയ പരാതി ഗവർണറുടെ പരിഗണനയിലാണ്.

എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസിന്റെ നിയമനം കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീ എം. എസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് ഗവർണർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഈ നിയമനം യുജിസി ചട്ടങ്ങൾ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) എൻജിനീയറിങ് ഫാക്കൽറ്റി മുൻ ഡീൻ ഡോ. ശ്രീജിത്ത് പി. എസ്. നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വൈസ് ചാൻസലർ നിയമനത്തിന് പാനൽ നൽകണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാൻസലറായ ഗവർണർക്ക് കൈമാറിയത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!