തിരുവനന്തപുരം: ദി കേരള സ്റ്റോറി സിനിമയ്ക്ക് തിയേറ്ററുകൾ ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സിനിമകൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്ന നിലപാട് തിയ്യേറ്റർ ഉടമകൾ കൈക്കൊള്ളുന്നത് സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ല. കോൺഗ്രസും സിപിഎമ്മും മതമൗലികവാദ ശക്തികളും സിനിമ കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളം കാണുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സ്റ്റോറിയെ പിന്തുണച്ച് ഇന്ന് രംഗത്തെത്തിയിരുന്നു.ബല്ലാരിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് സിനിമയെ പിന്തുണച്ചുള്ള മോദിയുടെ പരാമർശങ്ങൾ. തീവ്രവാദത്തിന്റെ മുഖം വെളിപ്പെടുത്തുന്ന സിനിമയെ കോൺഗ്രസ് എതിർക്കുന്നെന്നും വോട്ട് ബാങ്കിന് വേണ്ടിയാണിതെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേരളീയ സമൂഹത്തെ തീവ്രവാദം കാർന്നു തിന്നുന്നത് എങ്ങനെയെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ‘ദി കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കൽപിക ചിത്രമാണിതെന്നും ചരിത്രസിനിമയല്ലെന്നും ഹൈക്കോടതി പറഞ്ഞു.മതേതരസ്വഭാവമുള്ള കേരള സമൂഹം ഇത് സ്വീകരിച്ചോളുമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമർശിച്ചു. നവംബറിലാണ് ടീസർ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി പറഞ്ഞു. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.