ടെൽ അവീവ്
മുടങ്ങിപ്പോയ ഇറാൻ ആണവോർജ ഉടമ്പടിയുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടാക്കുന്ന ഏത് രഹസ്യ, താൽക്കാലിക ഉടമ്പടിയെയും എതിർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ രഹസ്യ ചർച്ച നടന്നെന്നും ഇരു രാജ്യവും അനൗദ്യോഗിക ധാരണയിൽ എത്താൻ ശ്രമിക്കുന്നെന്നുമുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ യുറേനിയം സംപുഷ്ടീകരണം 60 ശതമാനമാക്കി ചുരുക്കാനും പകരം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവ് നൽകാനും ധാരണയായെന്നായിരുന്നു റിപ്പോർട്ട്. ആണവായുധം നിർമിക്കാൻ ആവശ്യമായ 90 ശതമാനം സംപുഷ്ടീകരണത്തിലേക്ക് ഇറാൻ അടുക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് തിരിക്കിട്ട ചർച്ചകൾക്ക് അമേരിക്ക മുൻകൈ എടുത്തത്.
അതേസമയം, നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന ബില്ലിൽനിന്ന് പിന്നോട്ടില്ലെന്ന പ്രതികരണവും നെതന്യാഹു നടത്തി. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറച്ച്, പാർലമെന്റിന് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് സർക്കാർ പരിഗണിക്കുന്നത്.
‘ഇസ്രയേലിന് അസ്വസ്ഥത’ ; വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ്
ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി, പ്രാദേശിക സഹകരണത്തിലെ പുരോഗതിയിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ (ഇസ്രയേൽ) നേതൃത്വത്തിലുള്ളവർ മാത്രമാണ് അസ്വസ്ഥരാകുന്നതെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. തെഹ്‌റാനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെയാണ് ഇസ്രയേലിനെതിരെ രൂക്ഷ വിമർശം. രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ സഹകരണത്തിലൂടെ പരിഹരിക്കണമെന്നും വിദേശികളുടെ ഇടപെടൽ ആവശ്യമില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഇറാനുമായുള്ള ബന്ധം വികസിപ്പിക്കുന്നതിന് വിവിധ വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ സൗദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ