തിരുവനന്തപുരം
ഖരമാലിന്യ പരിപാലനരംഗത്തെ കേരളത്തിന്റെ ഇടപെടലിൽ സംതൃപ്തി അറിയിച്ച് ലോകബാങ്ക് സംഘം. ലോകബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്‌ഡബ്ല്യുഎംപി) പുരോഗതി സംബന്ധിച്ച് തദ്ദേശമന്ത്രി എം ബി രാജേഷുമായി സംഘം ചർച്ച നടത്തി. മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമായി ഏറ്റെടുക്കുകയാണെന്ന് മന്ത്രി അവരെ അറിയിച്ചു. മാലിന്യ സംസ്കരണത്തിൽ കേരളത്തിനുള്ള സഹായം തുടർന്നും ഉറപ്പാക്കുമെന്ന് ലോകബാങ്ക് സംഘം വ്യക്തമാക്കി. നഗരവികസന പദ്ധതികളിൽ കേരള സർക്കാരുമായി സഹകരിക്കാനുള്ള സന്നദ്ധതയും അറിയിച്ചു. ലോകബാങ്ക് സംഘത്തലവനും സീനിയർ അർബൻ ഇക്കണോമിസ്റ്റുമായ സിയു ജെറി ചെൻ, സീനിയർ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് തിയറി മാർട്ടിൻ, നഗരകാര്യ എൻജിനിയറിങ് വിദഗ്ധൻ പൂനം അലുവാലിയ ഖാനിജോ, അർബൻ കൺസൾട്ടന്റ് റിദ്ദിമാൻ സാഹാ, തദ്ദേശ സ്വയംഭരണ സെക്രട്ടറി ശാരദാ മുരളീധരൻ, കെഎസ്‌ഡബ്ല്യുഎംപി ഡെപ്യൂട്ടി ഡയറക്ടർ യു വി ജോസ് എന്നിവർ പങ്കെടുത്തു.
ലക്ഷ്യം
നഗരവൃത്തിയും
ആരോഗ്യവും
ദക്ഷിണേഷ്യയിലെതന്നെ ലോകബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് കേരളത്തിലേത്. നഗരങ്ങൾ കൂടുതൽ വൃത്തിയുള്ളതും ആരോഗ്യപ്രദവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30 കോടി ഡോളർ (2300 കോടി രൂപ) ചെലവഴിച്ച് 87 നഗരസഭയിലും ആറ് കോർപറേഷനിലും ആറ് വർഷംകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 10.5 കോടി ഡോളർവീതം ലോകബാങ്കും ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചറൽ ഇൻവെസ്റ്റ്മെന്റ് ബാങ്കും നൽകും. ബാക്കി സംസ്ഥാന സർക്കാരിന്റെ വിഹിതമാണ്. ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, ക്ലീൻ കേരള കമ്പനി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2027ൽ പദ്ധതി പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ