നടൻ മോഹൻലാലിന്റെ സിനിമകളിൽ ചെയ്ത അമ്മ വേഷം ഏറെ ശ്രദ്ധ നേടാറുണ്ട്. മോഹൻലാൽ-കവിയൂർ പൊന്നമ്മ എന്ന കോബോ അമ്മ-മകൻ എന്ന ലേബലായി സിനിമാ ലോകത്ത് മാറുകയും ചെയ്തു. നടൻ മമ്മൂട്ടിയുടെ അമ്മയായി ചുരുക്കം സിനിമകളിലേ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുള്ളൂ. മുമ്പൊരിക്കൽ മമ്മൂട്ടിയെക്കുറിച്ച് കവിയൂർ പൊന്നമ്മ സംസാരിച്ചിരുന്നു, ജെബി ജംഗ്ഷൻ പരിപാടിയിൽ വെച്ചാണ് മമ്മൂട്ടിയെക്കുറിച്ച് നടി സംസാരിച്ചത്. ശുദ്ധ മനസ്സുള്ളയാളാണ് മമ്മൂട്ടിയെന്നും ഉള്ളിൽ കള്ളമില്ലെന്നും നടി വ്യക്തമാക്കി.
‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്. ഒരിക്കൽ സെറ്റിൽ വണ്ടി വന്നു. കേറിക്കേ എന്ന് പറഞ്ഞു. ഞാൻ കയറി ഇരുന്നു. ഒറ്റപ്പാലത്ത് മുഴുവൻ ഒന്ന് കറങ്ങി തിരിച്ചു കൊണ്ടാക്കി. സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല. ഇത്തിരി പ്രകടിപ്പിക്കണം. എന്റെ മനസ് നിറയെ സ്നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. അതറിഞ്ഞ് കൂട. പാവം, ശുദ്ധനാണ്. എങ്ങനെയാണ് സ്നേഹം കാണിക്കേണ്ടതെന്നൊന്നും അറിയില്ല. അത് പറഞ്ഞാൽ നിങ്ങൾ ചുമ്മാതിരിക്ക് എന്ന് പറയും,’ കവിയൂർ പൊന്നമ്മ പറഞ്ഞു.
‘നടൻ മോഹൻലാലിന്റെ കുടുംബവുമായുള്ള സൗഹൃദത്തെക്കുറിച്ചും കവിയൂർ പൊന്നമ്മ അന്ന് സംസാരിച്ചു. ലാലിന്റെ അമ്മയുമായി അത്രയും അടുപ്പമാണ്. ഇടയ്ക്കിടെ കാണാൻ പോവാറുണ്ട്. എന്നെ കണ്ടാൽ കെട്ടിപ്പിടിക്കും. അച്ഛനും വലിയ സ്നേഹം ആയിരുന്നു. ഇടയ്ക്ക് പുള്ളി വീണ് തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. അതിന് ശേഷം രണ്ടര വയസ്സുള്ള കുട്ടിയെ പോലെ ആയി. ലാലിനേക്കാളും എനിക്കിഷ്ടം അവരോട് രണ്ട് പേരോടും ആയിരുന്നോ എന്ന് സംശയമുണ്ട്’
‘ലാൽ എന്നെ എത്ര സിനിമയിലാണ് അമ്മേയെന്ന് വിളിച്ചത്. കിരീടത്തിൽ ഒരു സീനുണ്ട്. ഡയലോഗ് പറയാനാവാതെ വിങ്ങിപ്പോയ രംഗം. വീട്ടിൽ കയറി വരുമ്പോൾ തിലകൻ ചേട്ടൻ എനിക്കിവിടെ വേറെ മക്കളുണ്ട്. ഇറങ്ങിപ്പോടാ എന്ന് പറയും. എന്നെയൊന്ന് നോക്കിയിട്ട് ലാൽ തിരിഞ്ഞു നടക്കും. ഞാൻ പിറകേ ഓടി വന്നിട്ട് മോനേ നീ എങ്ങോട്ടാ പോവുന്നതെന്ന് ചോദിക്കും’
‘അതിന് ലാൽ പറയുന്ന ഡയലോഗ് ഉണ്ട്. ജീവിതം എന്നെ വിട്ടു പോവുന്നു അമ്മേ എന്ന്. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് വിങ്ങലായി,’ കവിയൂർ പൊന്നമ്മ പറഞ്ഞു. കാണാത്ത പലരും അമ്മയെ പോലെയാണ് തന്നെ കാണുന്നത്. പലരും വിളിച്ച് സുഖ വിവരങ്ങൾ തിരക്കാറുണ്ടെന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കി.