തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി മകൻ ബിനീഷ് കോടിയേരി. ഇതുസംബന്ധിച്ച് ഇപ്പോൾ നടക്കുന്ന പ്രചാരണം തികച്ചും വാസ്തവവിരുദ്ധമാണ്. മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നതായി ബിനീഷ് കോടിയേരി പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ ,
അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും, അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും, സത്യത്തിനു നിരക്കാത്തതുമാണ്. മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.
അമ്മ പറഞ്ഞ വാക്കുകളെ ദുർവ്യാഖ്യാനം നടത്തി അത് പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത്. ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാൻ റിപ്പോർട്ടർ ചാനലിലും, മനോരമ ചാനലിലും നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ..
അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയുടെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ.
പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എമ്മിനെയും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്. ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.
ബിനീഷ് കോടിയേരി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.