തൃശൂർ: രാജ്യത്തെ ക്ഷേത്രങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസംവിധാനം ഉണ്ടാകുമെന്ന സൂചനയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന് കീഴിൽ ദേവസ്വം വകുപ്പ് രൂപീകരിക്കുമെന്നാണ് സുരേഷ് ഗോപി സൂചിപ്പിക്കുന്നത്. സഹകരണ മേഖലയിൽ കേന്ദ്ര ഇടപെട്ടതിന് സമാനമായ രീതിയിലായിരിക്കും ദേവസ്വം വകുപ്പ് രൂപീകരിക്കുക. യൂണിഫോം സിവില്‍ കോഡിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലും കേന്ദ്രഇടപെടല്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്താക്കി.
കഴിഞ്ഞ ദിവസം നടത്തിയ സഹകാരി സംരക്ഷണ പദയാത്രയ്ക്കുശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഹകരണ സംഘങ്ങള്‍ക്ക് ഇതുപോലൊരു മാസ്റ്റര്‍ വരണം. അത് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ കാര്യത്തിലും വരാന്‍ പോകുന്നത്. ആരാധാനാലയത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും തുല്യ അവകാശം കൊണ്ടുവരും, ശബരിമല ഉള്‍പ്പെടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രസംവിധാനം വന്നാൽ കേരളത്തിൽ ദേവസ്വംബോർഡുകൾ ഉണ്ടാകുമോയെന്ന കാര്യം സംശയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിലെ രാഷ്ട്രീയ അധമപ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണിത് രൂപവത്കരിക്കുന്നത്. കേന്ദ്രം സഹകരണവകുപ്പ് രൂപീകരിച്ചതും മന്ത്രിയെ നിയമിച്ചതും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.
കഴിഞ്ഞ ദിവസം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി ബിജെപി നടത്തിയ പ്രതിഷേധ പദയാത്രയ്ക്ക് സുരേഷ് ഗോപി നേതൃത്വം നൽകി. 18 കിലോമീറ്റർ നീണ്ട സഹകാരി സംരക്ഷണയാത്ര കരുവന്നൂരില്‍ നിന്ന് തൃശൂരിലാണ് സമാപിച്ചത്. സഹകാരി സംരക്ഷണ യാത്രയ്ക്ക് രാഷ്ട്രീയമില്ലെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് യാത്രയെന്നുമായിരുന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.