തിരുവനന്തപുരം
കോൺഗ്രസ് നേതൃത്വം പൂർണമായും വി ഡി സതീശൻ കീഴ്‌പ്പെടുത്തുമെന്ന സംശയം ബലപ്പെട്ടതോടെ അസംതൃപ്തി പരസ്യമാക്കി നേതാക്കൾ. ചൊവ്വാഴ്‌ച ചാണ്ടി ഉമ്മൻ തുടങ്ങിവച്ച നിറയൊഴിക്കൽ മറ്റു നേതാക്കളും ഏറ്റുപിടിച്ചു. ‘സുധാകരനെ മറ്റേണ്ടതില്ല, തങ്ങൾക്ക് താൽപര്യമില്ലാത്തവരെ വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് ഒതുക്കുന്നു ’ എന്ന കൃത്യമായ സൂചനയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് മാത്രം ചുമതല നൽകാതിരുന്നത് ഒതുക്കൽ ലക്ഷ്യമിട്ടാണെന്നാണ് ചാണ്ടി ഉമ്മൻ തുറന്നടിച്ചത്. ഈ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് മുതിർന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും ചെന്നിത്തലയും രംഗത്തെത്തി. ചാണ്ടി ഉമ്മനെ ആക്ഷേപിക്കുംവിധത്തിലുള്ള പ്രതികരമാണ് രാഹുൽ മാങ്കൂട്ടത്തിലിൽനിന്നുണ്ടായത്. ‘പാലക്കാട്ടെ തന്റെ ഭൂരിപക്ഷമായ 18,000 ൽ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ട് ’ എന്നാണ് രാഹുൽ പ്രതികരിച്ചത്. ചാണ്ടി ഉമ്മനെ പാലക്കാട്ടേക്ക് അടുപ്പിക്കാതിരുന്നത് കാലുവാരും എന്നുറപ്പുള്ളതുകൊണ്ടാണെന്ന് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുലിനൊപ്പമുള്ളവർ പ്രചരിപ്പിച്ചിരുന്നു.
കെ സുധാകരനെ പ്രായാധിക്യം, ഓർമക്കുറവ്, ആരോഗ്യപ്രശ്നം തുടങ്ങിയവ അലട്ടുന്നുവെന്ന ശക്തമായ പ്രചാരണം നടത്തി കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെറിപ്പിക്കാനുള്ള നീക്കത്തെ തുടർന്നാണ് പൊട്ടലും ചീറ്റലും തുടങ്ങിയത്. സുധാകരനെ നീക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്ന നിലപാടുകാരാണ് പരസ്യപ്രതികരണവുമായി രംഗത്തുവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ