ബോർഡർ ഗാവസ്കർ ട്രോഫിക്ക് ഇടയിൽ ഏവരേയും ഞെട്ടിച്ചായിരുന്നു ആർ.അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം വന്നത്. എന്നാൽ അതിനും മുൻപേ വിരമിക്കൽ പ്രഖ്യാപിക്കാൻ താൻ ആലോചിച്ചിരുന്നതായാണ് അശ്വിൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ചെന്നൈയിലെ ഒരു പരിപാടിൽ സംസാരിക്കുമ്പോഴാണ് അശ്വിന്റെ വാക്കുകൾ.
“എന്റെ 100ാം ടെസ്റ്റ് ധരംശാലയിൽ നടന്നപ്പോൾ ധോണിയെ ഞാൻ ക്ഷണിച്ചിരുന്നു. അത് എന്റെ അവസാന ടെസ്റ്റ് ആയി മാറ്റണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ ധോണിക്ക് വരാനായില്ല. സിഎസ്കെയിലേക്ക് തിരികെ എടുത്ത് എനിക്ക് ധോണി സമ്മാനം തരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അത് ഏറെ മികച്ചതാണ്. ധോണി, നന്ദി. ഇങ്ങനെ ചെയ്തതിന്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരികെ എത്തിയതിൽ ഞാൻ സന്തുഷ്ടനാണ്,” അശ്വിൻ പറഞ്ഞു.
“ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ ഒരാൾ ആയല്ല ഞാൻ സിഎസ്കെയിലേക്ക് മടങ്ങി വരുന്നത്. എന്നാൽ ഞാനൊരു ഫുൾ സർക്കിൾ പൂർത്തിയാക്കി. ഇവിടേക്ക് തിരികെ എത്തി നേരത്തെ ആസ്വദിച്ച് കളിച്ചത് പോലെ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇതൊരു മനോഹര സ്ഥലമാണ്,” അശ്വിൻ പറഞ്ഞു.
100ാം ടെസ്റ്റിൽ വിക്കറ്റ് വേട്ട
2024ൽ ഇംഗ്ലണ്ടിനെതിരെ ധരംശാലയിലാണ് അശ്വിൻ തന്റെ 100ാം ടെസ്റ്റ് കളിച്ചത്. 100ാം ടെസ്റ്റിൽ ഒൻപത് വിക്കറ്റ് ആണ് അശ്വിൻ വീഴ്ത്തിയത്. ഇവിടെ അശ്വിനെ ആദരിച്ച ബിസിസിഐ പ്രത്യേക മൊമെന്റോ സമ്മാനമായി നൽകിയിരുന്നു.
9.75 കോടി രൂപയ്ക്കാണ് താര ലേലത്തിൽ അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ സിഎസ്കെയ്ക്ക് വേണ്ടി കളിച്ചാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ മികവിലേക്ക് എത്തുന്നത്. പിന്നെ അശ്വിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2011ലെ ലോക കിരീടം നേടിയ ഇന്ത്യൻ ടീമിലും 2013ലെ ചാംപ്യൻസ് ട്രോഫി ജയിച്ച ഇന്ത്യൻ ടീമിലും അശ്വിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന നേട്ടവുമായാണ് അശ്വിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.