Pinarayi Vijayan about National Highway: തിരുവനന്തപുരം: ദേശീയ പാത നിർമാണവുമായ ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാൻ യുഡിഎഫ്, ബിജെപി ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ നാഷണൽ ഹൈവേ അതോറിറ്റി സംസ്ഥാനം വിട്ടു പോയിരുന്നു. എൽഡിഎഫ് സർക്കാരാണ് നാഷണൽ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം പിണറായി സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എൽഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവുരയോടെയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്.
പശ്ചാത്തലസൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമത്തിനും തുല്യപ്രാധാന്യം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും നവകേരള സൃഷ്ടിക്കായുള്ള സമഗ്രമായ സമീപനമാണ് സർക്കാരിനുള്ളതെന്നും മുഖവുരയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ദേശീയപാത വികസനം യഥാർഥ്യമാകാൻ കാരണം ഇടത് സർക്കാർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇടപെടലാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾക്ക് പുറമെ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പ്രധാന പദ്ധതികളെ കുറിച്ചും പ്രോഗ്രസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒൻപത് ഭാഗങ്ങളാക്കി തിരിച്ചാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.