Kochi Murder Case Updates: കൊച്ചി: എറണാകുളത്ത് നാലുവയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന അമ്മയെ, പോക്‌സോ കേസിൽ പ്രതിയായ അടുത്ത ബന്ധുവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പോസറ്റമോർട്ടം റിപ്പോർട്ടിൽ ഒന്നരവർഷത്തോളം കുട്ടി ലൈംഗിക ചുഷണത്തിന് വിധേയമായെന്ന് കണ്ടെത്തലുണ്ട്. സംഭവത്തിൽ കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനവിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്ന് കണ്ടെത്താനാണ് പോലീസ് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
കുട്ടി പീഡനത്തിന് ഇരയായ സംഭവം തനിക്ക് അറിയില്ലെന്നായിരുന്നു നേരത്തെ അമ്മ മൊഴിനൽകിയത്. സംഭവം അമ്മ അറിഞ്ഞിട്ടില്ലെന്ന് ബന്ധുവും മൊഴി നൽകിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള ഇയാളെ ഉച്ചയോടെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമാകും ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
കൊലയ്ക്ക് കാരണം ഒറ്റപ്പെടുത്തലെന്ന് അമ്മ
ഭർതൃവീട്ടിലെ ഒറ്റപ്പെടലിനെത്തുടർന്നാണ് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ മൊഴി. വെള്ളിയാഴ്ച പൊലീസ് യുവതിയുമായി തെളിവെടുപ്പ് നടത്തി. ഭർത്താവ് വേറെ കല്യാണം കഴിക്കാൻ ആലോചിച്ചിരുന്നു. രണ്ടാനമ്മയുടെ കൂടെ തൻറെ മകൾ വളരുന്നത് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി.
Also Read: നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല, ആത്മവിശ്വാസക്കുറവുണ്ടെന്ന് പോലീസ്
കുട്ടി മിക്കപ്പോഴും ഭർത്താവിൻറെ വീട്ടിലായിരുന്നു. ഇടയ്ക്ക് മാത്രമാണ് തൻറെയടുത്തേക്ക് വന്നിരുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു. യുവതിയുടെ മൊഴി പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
എറണാകുളത്തെ നാലുവയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച് കേസിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
ഡിജിപിക്ക് വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹാത്കാർ കത്തയച്ചു. കുട്ടിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയതിലും കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്.
കുട്ടി ഒന്നരവർഷത്തോളം പീഡനത്തിന് ഇരയായി
ഒന്നര വർഷത്തോളം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിരവധി തവണ കുട്ടി ശാരീരികമായ പീഡനത്തിന് ഇരയായിരുന്നു.
Also Read: മരണത്തിന് തലേദിവസവും മൂന്നുവയസുകാരി നേരിട്ടത് ക്രൂരപീഡനം; അബദ്ധം പറ്റിപോയെന്ന് പൊലീസിനോട് പ്രതി
കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ, കുട്ടി പീഡനത്തിന് ഇരയായ വിവരം റൂറൽ എസ്പിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയെ റൂറൽ എസ്പി ഹേമലത നേരിട്ട് ചോദ്യം ചെയ്തതിലൂടെയാണ് അച്ഛന്റെ അടുത്ത ബന്ധുക്കളിലേക്ക് സംശയം നീണ്ടത്.
അന്വേഷണസംഘം വിപൂലീകരിച്ചു
കേസിൽ പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്ഐമാർ ഉൾപ്പെടെ നാല് വനിതകളും ടീമിലുണ്ട്. ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലും പീഡനക്കേസ് പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിലുമാണ് കൊലപാതകം നടന്നത്.
Read More
- വെഞ്ഞാറമൂട് കൂട്ടക്കൊല; ആദ്യ കുറ്റപത്രം സമർപ്പിച്ചു
- സംശയം; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
- കാലവർഷം കേരള തീരത്തേക്ക്; സംസ്ഥാനത്ത് അതിതീവ്രമഴ, റെഡ് അലർട്ട്
- ദേശീയ പാതയിൽ വീണ്ടും വിള്ളൽ, കോഴിക്കോട് തിരുവങ്ങൂരിൽ 400 മീറ്റർ നീളത്തിൽ റോഡ് വിണ്ടുകീറി