പത്തനംതിട്ട ഇളമണ്ണൂർ: തെരുവുനായ കുറുകേ ചാടിയതിനെ തുടർന്ന് സ്‌കൂട്ടറിൽനിന്ന് വീഴുകയും പിന്നാലെവന്ന കാർ ദേഹത്തുകയറി പരിക്കേൽക്കുകയും ചെയ്ത യുവതി മരിച്ചു.
കലഞ്ഞൂർ കൊട്ടന്തറ കിളിയന്ത്രയില്‍ ബിൻസി ബിനു (40)ആണ് മരിച്ചത്. കെ.പി. റോഡില്‍ ഇളമണ്ണൂർ തീയേറ്റർ ജങ്ഷന് സമീപം കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 5.30-നായിരുന്നു അപകടം.
തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബിൻസിയ്ക്ക് മുന്നില്‍പോയ സ്കൂട്ടർ യാത്രക്കാരൻ ബ്രേക്ക് ചെയ്തു. ഇതില്‍ തട്ടാതിരിക്കാൻ ബിൻസി തന്റെ സ്കൂട്ടർ വെട്ടിത്തിരിച്ചപ്പോഴാണ് റോഡിലേക്ക് മറിഞ്ഞുവീണത്. ഈ സമയം എതിരേവന്ന കാർ ബിൻസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ അടൂർ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയില്‍ മരിച്ചു.
വകയാർ ചരുവിള പുത്തൻവീട്ടില്‍ കുടുംബാംഗമാണ്. ഇടത്തറ സെയ്ന്റ് ഗ്രിഗോറിയോസ് സണ്‍ഡേ സ്കൂളില്‍ അധ്യാപികയായിരുന്നു. ഭർത്താവ്: ബിനു ഡാനിയേല്‍. മക്കള്‍: ആല്‍ബി ബിനു, എബി ബിനു. മൃതദേഹം ഞായറാഴ്ച എട്ടിന് വീട്ടില്‍ എത്തിക്കും. സംസ്കാരം രണ്ടിന് കൂടല്‍ സെയ്ന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പള്ളിസെമിത്തേരിയില്‍.