കാസർകോട്: സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരനെതിരായ പരാമർശമാണ് വിവാദത്തിലായത്. സി.കെ. ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് ഏറ്റെടുത്ത ശേഷം സി.കെ. ശ്രീധരനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിൽ നിന്നുയരുന്നത്. വക്കാലത്ത് ഏറ്റെടുത്ത ശേഷവും സി.കെ. ശ്രീധരൻ ചതി നടത്തിയിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താൻ പറഞ്ഞു. പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് ശ്രീധരനെന്ന് അദ്ദേഹം പറഞ്ഞു.
‘ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരൻ പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാറില്ല. ജൂനിയേഴ്സിനേയാണ് അദ്ദേഹം പറഞ്ഞയക്കുക. മാർക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാൻ ഉതകുന്ന സാക്ഷികളേയും വിസ്തരിക്കാൻ വിളിച്ച ദിവസങ്ങളിൽ വിചാരണ കോടതികളിൽ നിന്ന് മുങ്ങുന്ന കാഴ്ച അന്നും ഞങ്ങൾ കണ്ടു. പണത്തിന് വേണ്ടി മാർക്സിസ്റ്റ് പാർട്ടിയിലും, ആർ.എസ്.എസിലും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ട്’ രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
‘ഇയാളുടെ ശരീരം കോൺഗ്രസിലും മനസ് ബി.ജെ.പിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘പെരിയ ഇരട്ടക്കൊലക്കേസ് വക്കാലത്ത് ഏറ്റെടുത്ത സി.കെ. ശ്രീധരൻ ഒരു ചതി നടത്തിയിട്ടുണ്ട്. കുടുംബത്തെ വിശ്വസിപ്പിച്ച്, കേസ് ഏറ്റെടുത്ത് സി.ബി.ഐയ്ക്ക് വിടാമെന്ന് പറഞ്ഞ്, എറണാകുളത്ത് പോയി മുറിയെടുത്ത് കേസ് മൊത്തം പഠിച്ചു കഴിഞ്ഞപ്പോഴാണ് പറയുന്നത് എനിക്ക് തിരക്കാണെന്ന്. ഞങ്ങൾക്ക് അറിയാവുന്ന മുഴുവൻ വിവരങ്ങളും ചോർത്തിയെടുത്ത ശേഷമാണ് അദ്ദേഹം പറയുന്നത് കേസെടുക്കാൻ പറ്റില്ല എന്ന്’ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.