പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്ന PT സെവൻ എന്ന കാട്ടാന ഇനിമുതൽ നാടിന്റെ പേരിൽ അറിയപ്പെടും. PT സെവന്റെ പേര് ധോണി എന്ന് മാറ്റിയതായി വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം. ധോണി ഫോറസ്റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് ആനയെ മാറ്റിയത്.
മന്ത്രി എംബി രാജേഷിനൊപ്പമാണ് ശശീന്ദ്രൻ ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. PT സെവനെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തിൽ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കൊങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം.
പി ടി സെവനുമായുള്ള വനം വകുപ്പിന്റെ ലോറി പന്ത്രണ്ടരയോടെയാണ് ഫോറസ്റ് സ്റ്റേഷനിൽ എത്തിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ രാവിലെ അഞ്ചേമുക്കലോടെയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനത്തിനു ഉള്ളിൽ പ്രവേശിച്ചത്. കോർമ വന മേഖലയിൽ നിലയുറപ്പിച്ച ആനയെ ഏഴേകാലോടെ മയക്കുവെടിവെച്ചു വീഴ്ത്തി.
Also Read- നാട് വിറപ്പിച്ച് കാട് കയറി; PT-7നെ മയക്കുവെടിവെച്ച് ദൗത്യ സംഘം
ആനയെ വളഞ്ഞ ദൗത്യം സംഘം കുങ്കിയാനകളുടെ സഹായത്തോടെ പതിനൊന്നരയോടെയാണ് ലോറിയിൽ കയറ്റിയത്. വഴങ്ങാതെ നിന്ന PT സെവനെ സുരേന്ദ്രൻ അടക്കമുള്ള കുങ്കിയാനകൾ ലോറിയിൽ കയറ്റുകയായിരുന്നു.
കഴിഞ്ഞ ആറു മാസമായി ധോണി നിവാസികളുടെ ഉറക്കം കെടുത്തിയ കൊമ്പനാണ് പി ടി 7. കഴിഞ്ഞ ജൂലൈയിൽ പ്രഭാതസവാരിക്കിറങ്ങിയ ഒരാളെ കൊലപ്പെടുത്തിയ കാട്ടാന വലിയ നാശനഷ്ടമാണ് ഈ മേഖലയിൽ വരുത്തിവെച്ചത്. പാലക്കാട് ടസ്‌ക്കർ 7 അഥവാ പി ടി 7 എന്നായിരുന്നു ആന അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വർഷമായി ധോണിയിലെ ജനവാസ മേഖലയിൽ PT സെവൻ ഇറങ്ങാറുണ്ട് . എന്നാൽ ധോണി നിവാസികൾക്ക് ഇവൻ പേടി സ്വപ്നമായത് ആറുമാസം മുൻപാണ്.
ജൂലൈ എട്ടിനാണ് പ്രഭാത നടത്തത്തിന് ഇറങ്ങിയ ധോണി സ്വദേശി ശിവരാമനെ PT സെവൻ ചവിട്ടി കൊന്നത്. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശിവരാനെ കൊന്നത് PT സെവൻ ആണെന്ന് നാട്ടുകാരിൽ വലിയൊരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു.
2021മാർച്ച് 1 മുതൽ 2022 മാർച്ച് 31വരെ 188 ദിവസം PT സെവൻ ജനവാസന മേഖലയിൽ ഇറങ്ങിയെന്നാണ് കണക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.