കോട്ടയം: സിനിമാ ചിത്രീകരണം ഗതാഗതതടസമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലാ നഗരസഭ മുഖ്യമന്ത്രിക്ക് പരാതി നൽകി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയുടെ ചിത്രീകരണത്തിനെതിരെയാണ് മുഖ്യമന്ത്രിക്ക് പരാതി. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും സിനിമാ ചിത്രീകരണം തടസമുണ്ടാക്കുന്നുവെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെക്കണമെന്നും നഗരസഭ പരാതിയിൽ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം അനധികൃതമായാണ് സബ് ജയിലിൽവെച്ച് നടത്തുന്നതെന്ന് നഗരസഭ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആർഡിഒയോട് വിശദീകരണം തേടി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ജോഷി ചിത്രത്തിന്‍റെ ഷൂട്ടിങ് പാലാ പട്ടണത്തിൽവെച്ച് നടന്നത്. പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കാതെ ഷൂട്ടിംഗ് നടത്താൻ നഗരസഭ സ്‌പെഷ്യൽ കൗൺസിൽ കൂടി അനുമതി നൽകിയിരുന്നു. എന്നാൽ കാരവാനുകളും ജനറേറ്റർ വാഹനങ്ങളും അടക്കം ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം തടസപ്പെടുത്തിയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
സിനിമാ ചിത്രീകരണം കാരണം ബൈപ്പാസിൽ നിന്നും കട്ടക്കയം റോഡിൽ നിന്നും എത്തിയ വാഹനങ്ങൾ ഗതാഗതകുരുക്കിൽപ്പെട്ടു. സിനിമാചിത്രീകരണം ജയിലിന് തൊട്ടുചേർന്നുള്ള സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനത്തെയും തടസപ്പെടുത്തി. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആർഡി ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയാനാകാത്ത അവസ്ഥയുണ്ടായി.
നിശ്ചിതസമയം കഴിഞ്ഞ് പുറത്തുനിന്നവരോ വാഹനമോ ജയിൽ വളപ്പിൽ ഉണ്ടാകാൻ പാടില്ലെന്ന കീഴ്‌വഴക്കവും സിനിമാപ്രവർത്തകർ ലംഘിച്ചു ചിത്രീകരണം ഏഴര വരെ നീണ്ടു. ക്രെയിനും ജീപ്പും അടക്കം ജയിൽ വളപ്പിനുള്ളിൽ കടത്തുകയും ചെയ്തു. സംഭവം ചർച്ചയായതോടെയാണ് നഗരസഭ ചെയർപേഴ്സൺ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.