പാലക്കാട്: വ്യാജരേഖയുണ്ടാക്കേണ്ട ആവശ്യമില്ലെന്നും മഹാരാജാസിൽ നിന്ന് റാങ്ക് നേടിയാണ് പിജി പാസായതെന്നും ജാമ്യാപേക്ഷയിൽ വ്യാജരേഖാ കേസ് പ്രതി കെ വിദ്യ. സ്ത്രീയാണെന്നതും പ്രായവും പരിഗണിച്ച് ജാമ്യം നൽകണമെന്നും വിദ്യ ആവശ്യപ്പെട്ടു. തന്നെ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ ഇട്ടുകൊടുക്കരുതെന്നും വിദ്യയുടെ ആവശ്യപ്പെട്ടു.
തന്നെ അറസ്റ്റ് ചെയ്തത് സകല മാനദണ്ഡങ്ങളും ലംഘിച്ചാണ്. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് പോലും നൽകിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ല. അരോഗ്യ സ്ഥിതി മോശമാണെന്നും വിദ്യ കോടതിയിൽ പറഞ്ഞു.
ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കുന്ന കേസിൽ സുപ്രീം കോടതി നിർദ്ദേശം പൊലീസ് പാലിച്ചില്ല. ഏഴ് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കേസിൽ ഇത്ര ആക്രമണോത്സുകത കാട്ടേണ്ട ആവശ്യമുണ്ടായില്ല. എന്ത് കണ്ടെത്താനാണ് അറസ്റ്റ് എന്ന് വ്യക്തമാക്കിയില്ലെന്നും വിദ്യ.
എന്നാൽ, നോട്ടീസ് നൽകാൻ വിദ്യ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മറുപടി നൽകി. തുടക്കത്തിൽ തന്നെ വിദ്യ ഒളിവിൽ പോയെന്നും ബോധപൂർവം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ വിദ്യയുടെ കയ്യിലാണ്. വ്യാജ സർട്ടിഫിക്കറ്റ് എവിടെ, ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്ന് കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Also Read- പരാതിക്കാരിയായ കോളേജ് പ്രിൻസിപ്പലിനെ പ്രതിക്കൂട്ടിലാക്കാന്‍ വിദ്യ; ആസൂത്രിത നീക്കമെന്ന് സംശയം
തന്നെ ഇനി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടരുതെന്നും ജാമ്യത്തിനായി ഏത് ഉപാധിക്കും തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചു. ഇനി സാക്ഷികളെ കണ്ടെത്താനോ, റിക്കവറികളോ ഒന്നുമില്ലാത്തതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് ജാമ്യം നൽകാതിരിക്കരുതെന്നും ആവശ്യപ്പെട്ടു.
സാക്ഷികളുള്ള ജില്ലയിൽ പോകാതിരിക്കുക പോലും ചെയ്യാം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കാം. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പൂർണമായി സഹകരിക്കും. പാസ്പോർട്ട് ഹാജരാക്കാം. ഒളിവിൽ പോകില്ല. നിയമം ലംഘിച്ച് വിദേശത്ത് പോകാനാവുന്ന ആളല്ല താനെന്നും വിദ്യ കോടതിയിൽ പറഞ്ഞു.
മറ്റു പ്രധാന വാർത്തകൾ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.