കോഴിക്കോട് : ഏകീകൃത സിവില്‍ കോഡിനെതിരെ സമസ്ത. ഏക സിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർത്ഥിച്ചു. രാജ്യത്തെ പൗരന്മാർക്ക് ഭരണ ഘടന ഉറപ്പ് നൽകിയ മത സ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കും സമസ്ത നേതൃത്വം അറിയിച്ചു.
ജനാധിപത്യ മതേതര ശക്തികളും പൊതു സമൂഹവും ഏക സിവിൽ കോഡി നെതിരെ ഒറ്റക്കെട്ടായി നില കൊള്ളണം. ഏകീകൃത സിവിൽ കോഡ്, സമകാലിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സമസ്ത യുടെയും പോഷക സംഘടനകളുടെയും വിപുലമായ കൺവെൻ ഷൻ ജൂലൈ 8 ന് കോഴിക്കോട്ട് വിളിച്ചു ചേർക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് മുസ്ലിം ലീഗിന്‍റെ തീരുമാനം. ബിൽ വരുമ്പോൾ അതിനെ ശക്തമായി എതിർക്കുവാനും അതിന് മുമ്പ് പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായ ഐക്യം രൂപീകരിക്കുവാനും സംവാദങ്ങൾ നടത്താനും മലപ്പുറത്ത് ചേർന്ന ദേശീയ സെക്രട്ടറിയറ്റ് യോഗം നിശ്ചയിച്ചു.
പൊതു വ്യക്തി നിയമ വിഷയത്തിൽ ശക്തമായ നിലപാട് എടുത്ത്, എന്നാല് ധൃതി വയ്ക്കാതെ കരുതലോടെ നീങ്ങാൻ ആണ് ലീഗ് നീക്കം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന നീക്കം ആണിത്. ബിൽ പാർലമെൻ്റിൽ വരുമ്പോൾ ആണ് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുക ഉള്ളൂ. പ്രതിപക്ഷ പാർട്ടികൾ ഒന്നായി നിന്ന് ഇതിനെ എതിർക്കും എന്ന് ലീഗ് കരുതുന്നു. അഭിപ്രായ ഐക്യ രൂപീകരണത്തിന് ലീഗ് വേദികൾ ഒരുക്കുകയും നീക്കങ്ങളിൽ പങ്കാളി ആകുകയും ചെയ്യും.
മറ്റു പ്രധാന വാർത്തകൾ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.