രാജീവിനെതിരെ 
ബിജെപിയിൽ പടയൊരുക്കം ; എതിർപ്പ്‌ കടുപ്പിച്ച് 
വി മുരളീധരൻ വിഭാഗം

Spread the love



 


തിരുവനന്തപുരം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്ന കേന്ദ്ര സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ പടയൊരുക്കം. സംസ്ഥാന പാർടിയിൽ ദീർഘകാലം പ്രവർത്തിച്ച നേതാക്കളെയും സ്ഥാനാർഥിയാക്കാൻ സംസ്ഥാന നേതൃത്വം കരുതിവച്ചിരുന്നവരെയും അട്ടിമറിച്ചാണ്‌ രാജീവ്‌ സീറ്റ്‌ കൈപ്പിടിയിലാക്കുന്നതെന്നാണ്‌ ഒരു വിഭാഗത്തിന്റെ ആക്ഷേപം.

ബിജെപിക്ക്‌ കേരളത്തിൽ ഒരിടത്തും ജയസാധ്യതയില്ലെങ്കിലും തിരുവനന്തപുരത്തെ സമുദായ നേതാക്കളെയും ആർഎസ്‌എസ്‌ ഭാരവാഹികളെയും കണ്ട്‌ രാജീവ്‌ ചന്ദ്രശേഖർ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിലേക്ക്‌ കടന്ന സാഹചര്യത്തിലാണ്‌ വി മുരളീധരൻ വിഭാഗത്തിലുള്ളവർ എതിർപ്പ്‌ കടുപ്പിക്കുന്നത്‌. വി മുരളീധരന്റെ പാരകളെ മുമ്പ്‌ ഗൗനിക്കാതിരുന്ന രാജീവ്‌ ചന്ദ്രശേഖർ തിരിച്ചടിക്കാൻ തുടങ്ങിയിരുന്നു. ഇതോടെയാണ്‌ സ്ഥാനാർഥിത്വത്തിനെതിരെ പരാതി ഉയർത്തിക്കൊണ്ടുവരുന്നത്‌. ഇരുവരും സഹമന്ത്രിമാരാണെങ്കിലും നരേന്ദ്ര മോദിയും അമിത്‌ ഷായുമടക്കമുള്ള നേതൃത്വം രാജീവിനെ അമിതമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയും മുരളീധരൻ വിഭാഗത്തിനുണ്ട്‌.

സുരേഷ്‌ ഗോപിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനു പിന്നിൽ രാജീവാണെന്നാണ്‌ മുരളീധരപക്ഷത്തിന്റെ വിലയിരുത്തൽ. സുരേഷ്‌ ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശൂരിൽ മത്സരിപ്പിക്കുകയും മുരളീധരനെ മന്ത്രിസ്ഥാനത്തുനിന്ന്‌ നീക്കി പാർടി ഭാരവാഹിയാക്കുകയും ചെയ്യുക എന്ന നിർദേശം വച്ചതിനു പിന്നിൽ രാജീവാണെന്നാണ്‌ ബിജെപിക്കുള്ളിലെ പൊതുസംസാരം. മുരളീധരനെ ഒതുക്കാൻ ഇതിലും നല്ല മാർഗമില്ല. വീണ്ടും സംസ്ഥാന പ്രസിഡന്റാക്കുന്നതിനോട്‌ ബിജെപി ദേശീയ നേതൃത്വത്തിനും താൽപ്പര്യമില്ല. ദേശീയതലത്തിൽ പാർടിഭാരവാഹിത്വം  കൊടുത്ത്‌ ഏതെങ്കിലും സംസ്ഥാന ചുമതല നൽകുക, ഒഴിവ്‌ വരുന്ന സംസ്ഥാനങ്ങളിലേതെങ്കിലും ഗവർണർ പദവി നൽകുക എന്നിങ്ങനെ പല മാർഗങ്ങളും ആലോചനയിലുണ്ട്‌.

എന്നാൽ, വി മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശോഭ സുരേന്ദ്രന്റെ എതിർപ്പ്‌ മറികടക്കാനായി എന്നാണ്‌ മുരളീധരൻ വിഭാഗത്തിന്റെ വിലയിരുത്തൽ. ശോഭ പാർടിക്കെതിരായി രംഗത്തുവന്നുവെന്നാണ്‌ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളത്‌. രാജീവ്‌ തൊട്ടടുത്ത മണ്ഡലമായ തിരുവനന്തപുരത്ത്‌ മത്സരിക്കുന്നത്‌ തനിക്ക്‌ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ്‌ മുരളീധരന്റെ കരുനീക്കങ്ങൾ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!