തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറുമെന്ന് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും കാത്തിരുന്നു കാണാമെന്നും സ്വപ്ന പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേയുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സർവീസ് ചാർജ്, മുൻകൂർ പണമിടപാടുകൾ, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകൾ…
സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേർന്ന് മകൾ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോൾ ആ അച്ഛനും മകളും സെലിബ്രിറ്റികൾ! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികൾ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവൻ കൊള്ളയടിക്കാൻ പരസ്യമായി കൂട്ടുനിൽക്കുന്നത്. ഇത് ഇവരിൽ രണ്ടു പേരിൽ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവൻ ഇതിൽ പങ്കാളികളാണ്…!!!
അഭിനന്ദനങ്ങൾ മകൾ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും.
വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 2017–20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.