പുതുപ്പള്ളി: മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷം വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിക്കുക . യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഉൾപ്പെടെ ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ആറു മണിയോടെ മോക് പോൾ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് മണർകാട് കണിയാൻ കുന്ന് എൽ .പി സ്കൂളിലുമാകും വോട്ട് രേഖപ്പെടുത്തുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.മന്ത്രി വി.എൻ വാസവൻ രാവിലെ 9.30 ന് പാമ്പാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപെടുത്തും.
എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിക്കുകയും ചെയ്യും.
പുതുപ്പള്ളി നിയമസഭ മണ്ഡലം
മൊത്തം ബൂത്തുകൾ-182
മൊത്തം വോട്ടർമാർ-1,76,417
പുരുഷന്മാർ-86,132
സ്ത്രീകൾ-90281
ട്രാൻസ്‌ജെൻഡറുകൾ- 4
ജില്ലാ കളക്ടർ വി വിഘ്നേശ്വരി സെൻസിറ്റീവ് ബൂത്തുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമെന്ന് കളക്ടർ ന്യൂസ് 18 നോട് പറഞ്ഞു.പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയ പ്രതീക്ഷിയാണ് മുന്നണികള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.