തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന് വില കൂടും. ഒക്ടോബർ മൂന്ന് മുതലാണ് പുതിയ വില നിലവിൽ വരിക. ഇതോടെ വിദേശനിർമിത വിദേശമദ്യത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് 2500 രൂപയിൽ കൂടുതലായിരിക്കും. നിലവിൽ ഏറ്റവും കുറഞ്ഞ വിദേശനിർമിത വിദേശമദ്യം 1800 രൂപയ്ക്കാണ് ലഭിക്കുന്നത്.
വിദേശനിർമിത വിദേശമദ്യം നിർമിക്കുന്ന കമ്പനികൾ ബിവറേജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർദ്ധിപ്പിക്കാൻ ബെവ്കോയ്ക്ക് സർക്കാർ അനുമതി നൽകി. പുതിയ തീരുമാനത്തോടെ വിദേശത്ത് നിർമിക്കുന്ന മദ്യത്തിന് വൈനിനും ഇനിമുതൽ മാർജിൻ ഒരേ നിരക്കിലായിരിക്കും.
നിലവിൽ 1800 രൂപ മുതലാണ് വിദേശനിർമിത വിദേശമദ്യം ബെവ്കോ വിൽപനശാലകളിൽ ലഭ്യമാകുന്നത്. എന്നാൽ വിലവർദ്ധനവ് നിലവിൽ വരുന്നതോടെ ഇത് 2500 രൂപയിൽ കൂടുതലായിരിക്കും. നിലവിൽ വിദേശനിർമിത വിദേശമദ്യത്തിന് വെയർഹൗസ് മാർജിൻ അഞ്ച് ശതമാനവും ഷോപ്പ് മാർജിൻ മൂന്ന് ശതമാനവുമാണ്. മദ്യം വെയർഹൗസുകളിൽ സൂക്ഷിക്കാനാണ് വെയർഹൗസ് മാർജിൻ ഏർപ്പെടുത്തിയിരിക്കുന്നത്. വിൽപനയ്ക്കായാണ് ഷോപ്പ് മാർജിൻ ഈടാക്കുന്നത്.
ആറ് മാസം മുമ്പും വിദേശനിർമിത വിദേശമദ്യത്തിന്‍റെ വില വർദ്ധിപ്പിച്ചിരുന്നു. അന്ന് മദ്യം നിർമിക്കുന്ന കമ്പനികൾ സ്വന്തം നിലയ്ക്ക് 750 രൂപ വരെ വർദ്ധിപ്പിക്കുകയായിരുന്നു. ഇതുകൂടാതെ കഴിഞ്ഞ നവംബറിൽ വിൽപന നികുതി നാല് ശതാനം വർദ്ധിപ്പിച്ചതും സംസ്ഥാന ബജറ്റിൽ 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപ സെസ് ഈടാക്കിയതും വിദേശനിർമിത വിദേശമദ്യത്തിനാ ബാധകമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.