സോളാർ കേസിലെ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്ക് പുറകിൽ കെ ബി ഗണേഷ് കുമാറാണെന്ന സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. ഗണേഷിന് എതിരെ തുറന്ന സമരത്തിലേക്ക് യൂത്ത് കോൺഗ്രസ് ഇറങ്ങും. ഗണേഷിന്റെ രാഷ്ട്രീയ ജീവിതം ഉമ്മൻചാണ്ടിയുടെ ഔദാര്യമാണെന്നും ഷാഫി പറഞ്ഞു.
ഗണേഷ്‌കുമാറിന് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സോളാർ കേസിൽ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്. ഗണേഷ് കുമാര്‍ യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ അത് അനുവദിക്കില്ല. ഉമ്മൻ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഒറ്റുകാരൻ ഗണേഷ് കുമാർ സിപിഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാർ കേസിലെ ഉമ്മൻ ചാണ്ടിക്കെതിരായ വ്യാജ ആരോപണങ്ങൾ. ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു ഭരണപക്ഷ എംഎൽഎയും ബന്ധുവും വിവാദ ദല്ലാളും ചേർന്ന് ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.