പത്തനംതിട്ടയിലെ നിരണം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. സിപിഎമ്മിലെ എം ജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പുറത്ത് പോയ മുൻ പ്രസിഡന്റ് കെ പി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. ഇതിനൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരിൽ ഒരാൾ കൂടി എൽഡിഎഫിനെ പിന്തുണച്ചതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ കെ പി പുന്നൂസിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചിരുന്നു. 13 അംഗങ്ങളിൽ എൽഡിഎഫിലെ 6 അംഗങ്ങളും യുഡിഎഫിലെ ജോളി ഈപ്പനും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായതിനെ തുടർ കെ പി പുന്നൂസ് ഒളിവിലാണ്. നേരത്തേ 3 തവണ റിമാൻഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഈ സമയത്ത് പഞ്ചായത്തിൽ എത്തിയിരുന്നില്ല. ബിലീവേഴ്സ് സഭാധ്യക്ഷൻ കെ പി യോഹന്നാന്റെ സഹോദരനും തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗവുമാണ് കെ പി പൂന്നൂസ്.
കഴിഞ്ഞ ദിവസം കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു. വികസന മുരടിപ്പിന്‍റെ പേരിൽ എൽഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ താഴയിറക്കിയ കോൺഗ്രസ്, ബിജെപി പിന്തുണയോടെ തന്നെ ഒടുവിൽ അധികാരത്തിലെത്തുകയായിരുന്നു. കൊല്ലം ജില്ലയിൽ ബിജെപി ഭരണമുള്ള ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കൽ. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒൻപതും എൽഡിഎഫിന് ആറും യുഡിഎഫിന് എട്ടുമായിരുന്നു കക്ഷി നില. ഭരണത്തിന്‍റെ പിടിപ്പികേടും അഴിമതിയും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസമാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽഡിഎഫ് പിന്തുണയോടെ പാസായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.