കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങള്‍ക്ക് ആയുസുണ്ടായില്ലെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബസംഗമം സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഗൂഢാലോചനയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിനെതിരെ ഇനിയും കെട്ടിച്ചമക്കലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത കഥ വെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപ സമയത്തെ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആരോഗ്യവകുപ്പ് തെറ്റില്ലാതെ പ്രവര്‍ത്തിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതി സി ഐ ടി യു പത്തനംതിട്ട ജില്ലാ ഓഫീസ് മുൻ സെക്രട്ടറി വള്ളിക്കോട് വെട്ടത്തേത്ത് അഖില്‍ സജീവനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. പത്തനംതിട്ട ഡിവൈ എസ് പിയുടെ പ്രത്യേക സ്ക്വാഡ് ഇന്നലെ പുലര്‍ച്ചെ തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് അഖിലിനെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.