തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹിമാനെതിരായ വിവാദ പരാമർശത്തിൽ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മാപ്പു പറയുന്നതിൽ എന്തു കാര്യമെന്നും അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ഫാ. തിയോഡേഷ്യസ് ബോധപൂർവമാണ് പറഞ്ഞതെന്നും ഇത് കേരളമാണെന്ന തിരിച്ചറിവിലാണ് സോറി പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. സംഘപരിവാറിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് നിലപാടുകൾ സ്വീകരിക്കുന്നു. സോറി പറഞ്ഞതുകൊണ്ട് പരിഹരിക്കേണ്ട വിഷയമല്ല. മുസ്ലീം സമം തീവ്രവാദം എന്ന ആശയപ്രചരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയതെന്ന് മന്ത്രി റിയാസ് പ്രതികരിച്ചു.
Also Read-‘മാപ്പ് മടക്കി കീശയിലിട്ടാൽ മതി’; ഫാ. തിയോഡേഷ്യസിനോട് മന്ത്രി വി അബ്ദുറഹിമാൻ
ഭാവിയിൽ ഇത്തരം വൃത്തികേടുകൾ പറയാത്ത തരത്തിൽ ഈ മണ്ണിനെ മാറ്റിയെടുക്കണം . പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു . യുഡിഎഫിലെ പലരും മിണ്ടിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും നാക്കുപിഴവാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞിരുന്നു. വിവാദപരാമർശത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.