തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ ജനിതക വകഭേദം (എക്സ് ബി.ബി., എക്സ് ബി.ബി. വൺ) റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സംസ്ഥാനത്ത് ഇതുവരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല. ജനിതക വകഭേദം ഉണ്ടോയെന്ന് പരിശോധിക്കാൻ കൂടുതൽ സാംപിളുകൾ ശേഖരിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതുവരെയുണ്ടായിട്ടുള്ള വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപന ശേഷിയുള്ളതാണ് പുതിയത്. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരുമെന്നാണ് കരുതുന്നത്. വാക്സിൻ പ്രതിരോധത്തെ മറികടക്കാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ, വടക്കേ അമേരിക്ക, സിംഗപ്പൂർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഇതിനകം രോഗം വ്യാപകമായി.
പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാസ്ക് കൃത്യമായി ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പ്രായമായവരും ആരോഗ്യ പ്രവർത്തകരും അനുബന്ധ രോഗമുള്ളവരും നിർബന്ധമായും കരുതൽ ഡോസ് വാക്സിൻ എടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് കേസുകൾ ആയിരത്തിൽ താഴെയാണ്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. മീനാക്ഷി, അഡീഷണൽ ഡയറക്ടർ ഡോ. സക്കീന, ഐ.എ.വി. ഡയറക്ടർ ഡോ. ശ്രീകുമാർ, ഡോ. അനുജ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് ചെയർപേഴ്സൺ ഡോ. ചാന്ദിനി തുടങ്ങിയവർ പങ്കെടുത്തു.