പ്രതീകാത്മക ചിത്രം
തൃശൂർ: അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകൾക്ക് വിവാഹച്ചെലവിന് അർഹതയില്ലെന്ന് കുടുംബകോടതി ഉത്തരവിട്ടു. ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കുടുംബ കോടതിയുടെ ഉത്തരവ്.
അച്ഛന്‍ വിവാഹ ചെലവിന് പണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരു അര്‍ഹതയുമില്ലെന്നാണ് കുടുംബ കോടതി ഉത്തരവിൽ വ്യക്തമാക്കിയത്.
അച്ഛനിൽ നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും കോടതി ചെലവ് ഇനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കോടതിയെ സമീപിച്ചത്. വിവാഹത്തിന് ചെലവായ പണം അച്ഛൻ നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. 2010 മുതല്‍ അച്ഛൻ തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരമായാണ് പെരുമാറുന്നതെന്നും പെൺകുട്ടി ഹർജിയിൽ ആരോപിച്ചിരുന്നു.
Also Read- ബിരിയാണിയിൽ മുട്ടയും പപ്പടവുമില്ലെന്ന് ആരോപിച്ചു ഹോട്ടലുടമകളായ ദമ്പതികളെ യുവാവ് മർദ്ദിച്ചു
എന്നാൽ മകൾ ഹർജിയിൽ ആരോപിച്ച കാര്യങ്ങൾ തെറ്റാണെന്ന് ശെൽവദാസ് കുടുംബ കോടതിയിൽ പറഞ്ഞു. നിവേദിതയെ ബി ഡി എസ് വരെ പഠിപ്പിച്ചു എന്നും 2013 ഡിസംബര്‍ വരെ താനാണ് മകള്‍ക്ക് ചെലവിന് നല്‍കിയതെന്നും ശെല്‍വ ദാസ് വിചാരണവേളയിൽ കുടുംബ കോടതിയെ അറിയിച്ചു. താൻ അറിയാതെയാണ് മകൾ വിവാഹം കഴിച്ചത്. അതിനാൽ വിവഹച്ചെലവ് നൽകാൻ സാധിക്കില്ലെന്നും മകൾക്ക് അതിന് അർഹതയില്ലെന്നും ശെൽവദാസ് കോടതിയിൽ വാദിച്ചു. ശെല്‍ വദാസിന്റെ വാദം പരിഗണിച്ച കുടുംബ കോടതി, തെളിവുകള്‍ പരിശോധിച്ച ശേഷം നിവേദിതയുടെ ഹര്‍ജി തള്ളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.