തട്ടത്തിൻ മറയത്തിന്റെ വൻ വിജയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു തിര. ഇപ്പോഴും തിരയുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരിക്കുന്ന നിരവധിയാളുകളുണ്ട്.
അച്ഛനും ചേട്ടനും സംവിധാനത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചവരായതുകൊണ്ട് ധ്യാൻ സിനിമയിലേക്ക് എത്തിയപ്പോഴും ആളുകൾ അദ്ദേഹം സിനിമ സംവിധാനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആളുകളുടെ പ്രവചനം തെറ്റിക്കാതെ സിനിമയിൽ വന്ന് വൈകാതെ ധ്യാൻ സംവിധാനത്തിലേക്കും അരങ്ങേറി.
അതും ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സൂപ്പർതാരങ്ങളെ നായകനും നായികയുമാക്കിക്കൊണ്ട്. നയൻതാരയും നിവിൻ പോളിയുമായിരുന്നു ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രകാശൻ പറക്കട്ടെ, സായാഹ്ന വാർത്തകൾ എന്നീ സിനിമകളാണ് അവസാനം റിലീസ് ചെയ്ത ധ്യാൻ ശ്രീനിവാസൻ സിനിമകൾ. ഇപ്പോഴിത മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മകൾക്കും തനിക്കുമുള്ള സാമ്യതകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
‘ഞാൻ ചെറുപ്പത്തിൽ ഭയങ്കര വികൃതിയായിരുന്നു. ചെറുപ്പത്തിൽ അമ്മ ഐസ്ക്രീ വാങ്ങി തരാതിരുന്നതിന്റെ പേരിൽ കസേരയിൽ കയറി നിന്ന് അമ്മയുടെ മുഖത്ത് തല്ലിയിട്ടുണ്ട് ഞാൻ. അടിച്ച ശേഷം ഓടിപ്പോയതുകൊണ്ട് എന്നെ തിരിച്ചടിക്കാൻ അമ്മയ്ക്കായില്ല.’
‘അതുപോലെ തന്നെ എന്റെ മകളും എന്നെ വന്ന് തല്ലിയിട്ട് പോകാറുണ്ട്. എന്റെ അതേ സ്വഭാവമാണ് അവൾക്ക്. മാത്രമല്ല അവൾ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട മനുഷ്യൻ ഞാനാണ്. കാരണം പുറത്ത് പോയി വന്ന് ഷൂ അകത്ത് ഊരിയിട്ട് ഞാൻ പോകും.’
‘ഒരു വൃത്തിയും ഇല്ലല്ലോയെന്നൊക്കെ പറഞ്ഞ് അവൾ അതെടുത്ത് പുറത്തിടും. ഞാൻ കുളിച്ച് വന്ന് ടവൽ അലക്ഷ്യമായി റൂമിൽ ഉപേക്ഷിച്ച് പോകുമ്പോഴും അവൾ വന്ന് ഉപദേശിക്കും. മൂന്നര വയസേയുള്ളു. അലക്ഷ്യമായി ഇടരുത്. കുളിമുറിയിലോ മറ്റെവിടെയെങ്കിലുമോ വിരിച്ചിടു എന്നൊക്കെ പറയും.’
‘അവൾ ഇപ്പോഴെ ഇൻഡിപെൻഡന്റാണ് അവളെ ആരും കെട്ടിപിടിക്കുന്നതും ഉമ്മവെക്കുന്നതുമൊന്നും അവൾക്കിഷ്ടമല്ല. അനുവാദമൊക്കെ ചോദിച്ച് അവൾ സമ്മതിച്ചാലെ ഉമ്മവെക്കാൻ സാധിക്കൂ. ഒരിക്കൽ ഞാൻ പത്ത് മണിയായപ്പോഴെ കിടന്നുറങ്ങി.’
‘അവൾ കാർട്ടൂണൊക്കെ കണ്ടശേഷം പന്ത്രണ്ട് മണിയാകും ഉറങ്ങാൻ. ഞാൻ ഉറങ്ങുന്നത് കണ്ട് എന്റെ ഭാര്യയോട് അവൾ പറഞ്ഞു ഞാൻ വളരെ വിരസനായ വ്യക്തിയാണെന്ന്. ഇവൾ ഉറങ്ങിയിട്ട് നമുക്ക് സിനിമ കാണമെന്ന് ഞാൻ ഭാര്യയോട് പറയും പക്ഷെ അന്ന് മകൾ ഒരു മണി രാത്രിയായാലും ഉറങ്ങില്ല.’
‘അവൾ ഒരു മണിക്ക് ഉറങ്ങിയാലും ഏഴ് മണിക്ക് എഴുന്നേൽക്കും എന്നിട്ട് വൈകി എഴുന്നേൽക്കുന്ന എനിക്ക് നേരത്തെ എഴുന്നേൽക്കാനുള്ള ഉപദേശം തരും’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.