സിനിമയുടെ കഥ പറഞ്ഞപ്പോഴേ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചിരുന്നെന്നും എന്നാൽ സിനിമയുടെ വിജയ പരാജയങ്ങൾ പ്രവചനാതീതമാണെന്നും ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.
‘ഒരു സിനിമ എങ്ങനെ വരുമെന്ന് പറയാൻ പറ്റില്ല. എല്ലാം പ്രതീക്ഷയിലാണ്. എല്ലാ സിനിമയ്ക്കും വലിയ ചെലവുണ്ട്. പരാജയപ്പെടാൻ വേണ്ടി ഒരു സിനിമയും ചെയ്യുന്നില്ല. ചിലപ്പോൾ പ്രതീക്ഷിച്ചത് ആയിരിക്കില്ല ജനം എടുക്കുന്നത്. ഒരുപാട് നല്ല സിനിമകൾ ഓടാത്തതുണ്ട്. ചില സിനിമകൾ തിയറ്ററിൽ കണ്ടിട്ട് മോശമായിട്ട് ടിവിയിൽ കണ്ടപ്പോൾ ഭയങ്കര കൈയടി കിട്ടിയ സിനിമകളുണ്ട്’
‘കോളേജ് കുമാരന്റെ സബ്ജക്ടിൽ എനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. അന്ന് ഞാനത് സൂചിപ്പിക്കുകയും ചെയ്തു. ഒരു പ്രൊജക്ട് ആവുമ്പോൾ പകുതി ഘട്ടത്തിൽ നമുക്ക് നിർത്താൻ പറ്റില്ല. സ്ക്രിപ്റ്റ് അന്ന് മുഴുവനുണ്ടായിരുന്നില്ല. സ്ക്രിപ്റ്റ് പിന്നെ എഴുതിയാണ്. ഷൂട്ടിംഗിനിടെ എഴുതുകയായിരുന്നു. സിനിമയിലെ കഥാപാത്രം വളരെ നല്ലതായിരുന്നു. പക്ഷെ സബ്ജക്ട് ഇല്ലാഞ്ഞതാണ് ആ സിനിമയുടെ കുഴപ്പം’
‘ചെറിയ പടം പരാജയപ്പെടുന്നത് പോലെയല്ല വലിയ പടം പരാജയപ്പെടുന്നത്. തറയിൽ നിന്ന് വീഴുന്ന പോലെയല്ല, ഒന്നാം നിലയിൽ നിന്ന് വീഴുന്നത്. മോഹൻലാൽ പടം മോശമാവുക എന്ന് പറഞ്ഞാൽ അതൊരു വീഴ്ചയാണ്’
മോഹൻലാലിന്റെ മിസ്റ്റർ ബ്രഹ്മചാരി എന്ന സിനിമയുടെ സഹ സംവിധായകനും ശ്രീകണ്ഠൻ വെഞ്ഞാറമൂട് ആയിരുന്നു. മോഹൻലാലിൻറെ പെരുമാറ്റ രീതിയെ പറ്റിയും ശ്രീകണ്ഠൻ വെഞ്ഞാറമൂട് സംസാരിച്ചു.
വലിയ താരം ആണെങ്കിലും മോഹൻലാൽ സെറ്റിലെ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ആളാണെന്ന് ഇദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവർക്കുള്ള സുഖ സൗകര്യങ്ങൾ മതിയെന്നാണ് മോഹൻലാലിൻെറ രീതിയെന്നും മിസ്റ്റർ ബ്രഹ്മചാരിയിൽ മോഹൻലാലിനായി വലിയ വീട് ബുക്ക് ചെയ്തിട്ടും എല്ലാവരും താമസിക്കുന്ന ഹോട്ടലിലാണ് നടൻ താമസിച്ചതെന്നും ശ്രീകണ്ഠൻ വെഞ്ഞാറമൂട് ഓർത്തു.
സിനിമയോട് വലിയ ആത്മാർത്ഥതയുള്ള നടനാണ് മോഹൻലാൽ. ഷൂട്ടിംഗിനിടെ അച്ഛന് അപകടം പറ്റിയപ്പോൾ നടൻ സഹ സംവിധായകനായ തന്നോട് കൂടെ പറഞ്ഞിട്ടാണ് പോയതെന്നും ശ്രീകണ്ഠൻ പറഞ്ഞു. മോഹൻലാൽ, മീന, ജഗതി, ജഗതീഷ്, കവിയൂർ പൊന്നമ്മ, നെടുമുടി വേണു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ആയിരുന്നു മിസ്റ്റർ ബ്രഹ്മചാരി. ഈ സിനിമയും സംവിധാനം ചെയ്തത് തുളസീദാസ് ആയിരുന്നു. 2003 ലാണ് സിനിമ റിലീസ് ചെയ്തത്.