തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ റീമേക്ക് ചെയ്യപ്പെടുകയും ഉണ്ടായി. ഹിന്ദിയിൽ കബീർ സിംഗ് എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. ഷാഹിദ് കപൂർ ആയിരുന്നു സിനിമയിലെ നായകൻ. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം ആണ് ഈ സിനിമയിൽ നായകനായത്.
രണ്ട് റീമേക്കുകളും വലിയ ഹിറ്റ് ആയി. അർജുൻ റെഡിക്ക് ശേഷം വിജയ് ദേവരകൊണ്ടയെ തേടി നിരവധി അവസരങ്ങൾ എത്തി. ബോളിവുഡിൽ നിന്നു വരെ അവസരങ്ങൾ വന്നെങ്കിലും നടൻ വളരെ സൂക്ഷ്മതയോടെയാണ് പിന്നീട് കരിയറിൽ നീങ്ങിയത്. എന്നാൽ ഇടയ്ക്ക് വെച്ച് നടന് പിഴവ് പറ്റി എന്നാണ് ആരാധകർ പറയുന്നത്.
ഡിയർ കംറേഡ് ഉൾപ്പെടെയുള്ള സിനിമകളുടെ പരാജയത്തിന് പിന്നാലെ വിജയ് ദേവരകൊണ്ട കൈ കൊടുത്തത് ലൈഗർ എന്ന പാൻ ഇന്ത്യൻ പ്രൊജക്ടിനാണ്. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ ആയിരുന്നു ലൈഗർ. വിജയ് ദേവരകൊണ്ടയുടെ താരമൂല്യം മുഴുവൻ ഉപയോഗിച്ചായിരുന്നു സിനിമയുടെ പ്രൊമോഷനും. അതിനാൽ തന്നെ വലിയ ഹൈപ്പ് സിനിമയ്ക്കുണ്ടായിരുന്നു. ലൈഗറിന് വേണ്ടിയാണ് താനേറ്റവും അധികം കഠിനാധ്വാനം ചെയ്തതെന്ന് വിജയ് ദേവരകൊണ്ടയും പറഞ്ഞിരുന്നു.
എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി ലൈഗർ തിയറ്ററിൽ വൻ പരാജയം ഏറ്റു വാങ്ങി. റിലീസിന് മുമ്പ് വൻ ഹൈപ്പ് ലഭിച്ച സിനിമ ആയതിനാൽ തന്നെ പരാജയം വൻ ചർച്ചയുമായി. വിജയ് ദേവരകൊണ്ടയ്ക്കെതിരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞു. പരാജയം കടുപ്പമായതിനാൽ ലൈഗറിന് വേണ്ടി വാങ്ങിയ പ്രതിഫലത്തിൽ നിന്നും ആറ് കോടി നടൻ തിരികെ നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ലൈഗറിന്റെ പരാജയം വിജയ് ദേവരകൊണ്ടയെ എത്തരത്തിൽ ബാധിച്ചു എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ ചർച്ച. പതിവിൽ നിന്നും വ്യത്യസ്തനായി വിജയ് ദേവരകൊണ്ട പൊതുവേദികളിൽ മിതഭാഷിയും ശാന്തനുമാണെന്നാണ് റിപ്പോർട്ടുകൾ. പരാജയം വിജയ് ദേവരകൊണ്ടയെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ ആരാധകരുമായി ഇടപഴകാനുള്ള മാനസികാവസ്ഥയിലല്ല നടനെന്നും സൂചനയുണ്ട്.
ലൈഗറിന്റെ പ്രൊമോഷൻ പരിപാടികളിൽ ഉൾപ്പെടെ സന്തോഷവാനായ വിജയ് ദേവരകൊണ്ടയെ ആണ് ആരാധകർ കണ്ടത്. ലൈഗറിന്റെ പരാജയ ക്ഷീണത്തിൽ നിന്നും മാറി നടൻ പഴയ താരത്തിളക്കത്തിലേക്ക് തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.