ഭാവി ബാധ്യത
ചിട്ടി വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള മാസതവണകളെയാണ് ഭാവി ബാധ്യത എന്നാണ് പറയുന്നത്. ഈ ഭാവി ബാധ്യതയ്ക്ക് തുല്യമായാണ് ജാമ്യം നൽകേണ്ടത്. മാസം 10,000 രൂപ അടവുള്ള 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ഉദാഹരണമായി വിശദമാക്കാം. ആദ്യമാസം 7 ലക്ഷത്തിന് ചിട്ടി ലേലം വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള 9.90,000 രൂപയാണ് ഭാവി ബാധ്യത. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.
ജാമ്യങ്ങൾ
ജാമ്യ വ്യവസ്ഥകൾ സമർപ്പിച്ചാൽ വളരെ വേഗത്തിൽ ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ യില്‍ സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകള്‍, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വര്‍ണാഭരണ ജാമ്യം എന്നിങ്ങനെയാണിവ. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങളായോ സമർപ്പിക്കണം. ആദ്യം ഇതില്‍ ഓരോന്നും വിശദമായി പരിശോധിക്കാം.
സാമ്പത്തിക രേഖകള്‍
വിവിധ നിക്ഷേപ രേഖകൾ കെഎസ്എഫ്ഇ ചിട്ടിയുടെ ജാമ്യമായി സ്വീകരിക്കുന്നുണ്ട്. സ്ഥിര നിക്ഷേപ രസീതുകള്‍, നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നാഷണല്‍ സേവിംഗ്‌സ സര്‍ട്ടിഫിറ്ററ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, കിസാന്‍ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് സാമ്പത്തിക രേഖകളായി സ്വീകരിക്കുന്നത്. കിസാൻ വികാസ് പത്ര 30 മാസം കഴിഞ്ഞവയാണെങ്കിൽ മുഖവില മുഴുവനായും ഭാവി ബാധ്യതയായി പരിഗണിക്കും.
വ്യക്തിഗത ജാമ്യം
വ്യക്തിഗത ജാമ്യമായി സാലറി സര്‍ട്ടിഫിക്കറ്റാണ് സ്വീകരിക്കുന്നത്. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍ കമ്പനികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സാലറി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. 4 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് ഒരു സാലറി സര്‍ട്ടിഫിക്കറ്റ് മതിയാകും. സഹകരണ ബാങ്ക് ജീവനക്കാരെ നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് ജാമ്യമായി സ്വീകരിക്കുന്നത്.
വ്യക്തിഗത ജാമ്യം നൽകുന്നവർ സ്ഥിര ജീവനക്കാരായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ കേരളത്തില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ഒപ്പം കേരളത്തിൽ സ്ഥിര താമാസക്കാരായ വ്യക്തികൾക്ക് മാത്രമെ ജാമ്യം നിൽക്കാൻ സാധിക്കുകയുള്ളൂ.
ചിട്ടി കാലാലധി കഴിഞ്ഞ് 6 മാസമെങ്കിലും സേവന കാലാവധി ഉള്ളവരെ മാത്രമെ ജാമ്യമായി പരിഗണിക്കുകയുള്ളൂ. പരമാവധി 15 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്കാണ് വ്യക്തിഗഗത ജാമ്യം സ്വീകരിക്കുക. മേലധികാരിക്ക് ശന്രളം പിടിച്ചു തരാന്‍ സാധിക്കുന്ന ജീവനക്കാരനാണെങ്കില്‍ ഭാവി ബാധ്യതയുടെ 10 ശതമാനമെങ്കിലും ശമ്പളം ഉണ്ടാിരിക്കണം. മേലധികാരിക്ക് ശമ്പളം പിടിച്ചു നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ഭാവി ബാധ്യതയുടെ 12.5 ശതമാനം ശമ്പളമുള്ളവരെ ജാമ്യമായി കണ്ടെത്തണം.
വസ്തു ജാമ്യം
വസ്തുവിന്റെ ഉടമസ്ഥാവകാശം കൃത്യമാണെങ്കില്‍ വസ്തു കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കും. എന്നാൽ ഈ വസ്തുവിന് വഴി ഉണ്ടാണ്ടാകണമെന്ന് നിര്‍ബന്ധമാണ്. 13 വര്‍ഷത്തെ മുന്നാധാരങ്ങളുടെ ഒറിജിനല്‍, 13 വര്‍ഷത്തെ കുടുക്കട സര്‍ട്ടിഫിക്കറ്റ്, നടപ്പു കൊല്ലത്തെ ഭൂനികുതി രസീത്. ഭൂമിയില്‍ കെട്ടിടമുണ്ടെങ്കില്‍ കെട്ടിട നികുതി റസീത്, വസ്തുവിന്റെ ലോക്കേഷന്‍ സ്‌കെച്ച്, സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
സ്വര്‍ണം
സ്വര്‍ണാഭരങ്ങളില്‍ 18 കാരറ്റിന് മുകളിലുള്ളവ മാത്രമാണ് ജാമ്യമായി സ്വീകരിക്കുക. പൊട്ടിയതും മെഴുക് ചേർന്നതുമായ സ്വർണഭരണങ്ങളും സ്വീകരിക്കില്ല. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനം ജാമ്യമായി സ്വീകരിക്കും. ഭാവി ബാധ്യതയുടെ 0.3 ശതമാനം മൂല്യനിര്‍ണയ ഫീസായി ഈടാക്കും.