പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട മൂന്നുപേരിൽ രണ്ടുപേരുടെ മൃതദേഹം ലഭിച്ചു. കണിമങ്കലം സ്വദേശികളും സഹോദരങ്ങളുമായ മെറിൻ, മെസിൻ എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട ചെട്ടിക്കുളങ്ങര സ്വദേശി എബിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമൺ കൺവെൻഷൻ കാണാനെത്തിയതായിരുന്നു മൂന്നുപേരും. എട്ടുപേർ ഉൾപ്പെടുന്ന സംഘത്തിനൊപ്പമാണ് ഇവർ എത്തിയത്. കൺവെൻഷനിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പരാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
പത്തനംതിട്ടയിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും സ്‌കൂബാ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഒരാൾ ആഴത്തിലേക്ക് വീഴുന്നതു കണ്ട് മറ്റു രണ്ടുപേർ രക്ഷിക്കാനായി ചാടിയപ്പോഴാണ് അപകടം ഉണ്ടായത്.
Also Read- പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ നാലു പേർക്ക് നീർനായയുടെ ആക്രമണത്തിൽ പരിക്ക്
ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ കരയ്ക്കെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കൂടെ ഉള്ളവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. അതിനിടെ പത്തനംതിട്ടനിന്നു ഫയർ ഫോഴ്സും സ്കൂബ സംഘവും എത്തി. കാണാതായ എബിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. എന്നാൽ രാത്രിയായതോടെ തിരച്ചിൽ ദുഷ്ക്കരമായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.