(പ്രതീകാത്മക ചിത്രം)
പത്തനംതിട്ട: കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പദയാത്രയ്ക്കുനേരെ കോൺഗ്രസ് നേതാവ് മുട്ടയെറിഞ്ഞു. പത്തനംതിട്ട നഗരത്തിൽ നടന്ന ജാഥയ്ക്കുനേരെ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലറും പ്രവര്‍ത്തകരും ചേർന്നാണ് കല്ലും മുട്ടയുമെറിഞ്ഞത്.
കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍മാരായ എ സുരേഷ്‌കുമാറും കെ ജാസിംകുട്ടിയും പങ്കെടുത്ത ജാഥയ്ക്കുനേരെയാണ് മറ്റൊരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം സി ഷെറീഫിന്റെ നേതൃത്വത്തില്‍ മുട്ടയേറ് നടത്തിയത്. നാടിന്റെ പൊതു വികസനം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു കോൺഗ്രസ് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജാഥ നടത്തിയത്.
പദയാത്ര പത്തനംതിട്ട വലഞ്ചുഴിയിൽ എത്തിയപ്പോഴാണ് മുട്ടയേറും കല്ലേറും ഉണ്ടായത്. എം എം നസീറിന്റെ വാഹനത്തിന് നേരെയും കല്ലേറ് ഉണ്ടായി. മുട്ടയും കല്ലും എറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് എം എം നസീർ പറഞ്ഞു. മദ്യലഹരിയിലാണ് ഡിസിസി ജനറൽ സെക്രട്ടറി ഷെരീഫ് ജാഥയ്ക്കുനേരെ ആക്രമണം നടത്തിയതെന്നും നസീർ ആരോപിച്ചു.
സംഘർഷം അറിഞ്ഞ് സ്ഥലത്ത് വന്ന കെഎസ്ആർടിസി ജീവനക്കാരൻ കാദരിയെ ഷെറീഫ് അനുയായിയാണെന്ന് തെറ്റിദ്ധരിച്ച് സുരേഷിന്റെയും ജാസിംകുട്ടിയുടെയും നേതൃത്വത്തിലെത്തിയ സംഘം ആക്രമിച്ചു. പരിക്കേറ്റ കാദരിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. കൂടാതെ ജാഥയ്ക്കുനേരെ അക്രമം കാട്ടിയവർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് കെപിസിസി അധ്യക്ഷനോടും ആവശ്യപ്പെട്ടതായി ഡിസിസി അറിയിച്ചു. ഏറെക്കാലമായി പത്തനംതിട്ട കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാണ്. മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജ് ഉൾപ്പടെയുള്ളവർ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെൻഷനിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.