മേൽ ബാധ്യതയും ജാമ്യങ്ങളും
ഒരു ചിട്ടി ലേലത്തിൽ പിടിക്കുമ്പോൾ/ നറുക്ക് ലഭിക്കുമ്പോൾ ചിട്ടിയിൽ ഇനി എത്ര തുക അടയ്ക്കാനുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് മേൽ ബാധ്യത.
ചിട്ടിയിലെ ബാക്കി കാലാവധിയെ മാസ തവണ കൊണ്ട് ഗുണിച്ചാൽ മേൽ ബാധ്യത ലഭിക്കും. 2,500 രൂപ മാസ അടവുള്ള 40 മാസ ചിട്ടി 20-ാം മാസം ലേലം വിളിച്ചെടുക്കുമ്പോൾ ബാക്കിയുള്ള 20 മാസത്തെ അടവ് സംഖ്യയായ 50,000 രൂപയാണ് ഭാവി ബാധ്യതയായി വരുന്നത്. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.
സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗമാണ് ജാമ്യങ്ങൾ. സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തിഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. ഇവ ഒറ്റ ജാമ്യമായ ഒന്നിലധികം ജാമ്യമായോ നൽകാം.
ജാമ്യങ്ങൾ സംയോജിപ്പിക്കാം
മേല്‍ ബാധ്യതയ്ക്കുള്ള തുകയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. ഒന്നിലധികം ജാമ്യങ്ങള്‍ ചേര്‍ത്ത് ഒരു ചിട്ടിക്കായി ജാമ്യം നല്‍ക്കാം. കെഎസ്എഫഇ സ്വീകരിക്കുന്ന ജാമ്യങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ചിട്ടിയുടെ മേൽ ബാധ്യതയ്ക്ക് നൽകിയ വസ്തു ജാമ്യത്തിന് മൂല്യം കുറവാണെങ്കില്‍ ഇതിനൊപ്പം സ്വര്‍ണം, ലൈഫ്ഇന്‍ഷൂറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യു എന്നിവ സംയോജിപ്പിച്ച് ജാമ്യം നല്‍കാന്‍ സാധിക്കും.
ഭവന വായ്പയും ജാമ്യവും
ഭവന വായ്പ എടുത്തൊരാള്‍ക്ക് ഈടായി നല്‍കിയ ആധാരം ചിട്ടിക്കും ജാമ്യമായി ഉപയോഗിക്കാൻ സാധിക്കും. വീട് പണി കഴിഞ്ഞ് വീട്ടു നമ്പര്‍ ലഭിച്ചവരാണെങ്കില്‍ റീവാല്യുഷന്‍ നടത്തി റീജിയണല്‍ ഓഫീസില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ഈ ആധാരം ഉപയോഗപ്പെടുത്തി ചിട്ടി ജാമ്യം നല്‍കാം. ചിട്ടി ചേർന്ന് ഇതേ ജാമ്യം ഉപയോഗിച്ച് ചിട്ടി വിളിച്ചെടുത്താൽ വായ്പ അടച്ച് തീർക്കാനാകും.
ഇതുവഴി പലിശ ലാഭിക്കാം. ഇതിന് സമാനമായി ചിട്ടിയിൽ മേൽ ബാധ്യതയായി നൽകിയ വസ്തു ജാമ്യം ഉപയോഗിച്ച് ഭവന വായ്പയും എടുക്കാം. മേല്‍ ബാധ്യതയേക്കാള്‍ മൂല്യമുള്ള ആധാരമാണെങ്കില്‍ കെഎസ്എഫ്ഇയില്‍ നിന്ന് ഭവന വായ്പ എടുക്കുമ്പോൾ ഈടായി സ്വീകരിക്കും.
ശ്രദ്ധിക്കേണ്ടവ
ഒരു സാലറി സര്‍ട്ടിഫിക്കറ്റിന് 4 ലക്ഷം രൂപ വരെയാണ് ജാമ്യം നിൽക്കാൻ സാധിക്കുക. സ്ഥിര ജീവനക്കാരായ സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് മാത്രമാണ് സ്ഥീകരിക്കുന്നത്. ലൈഫ് ഇൻഷൂറൻസുകളിൽ സറണ്ടർ വാല്യുവിനെയാണ് ജാമ്യത്തിനായി പരിഗണിക്കുന്നത്. സ്വന്തം പേരിലുള്ളതോ പങ്കാളിയുടെതോ ഇൻഷൂറൻസുകൾ സ്വീകരിക്കും. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനമാണ് ജാമ്യമായി സ്വീകരിക്കുന്നത്.