Feature
oi-Abhinand Chandran
മലയാള സിനിമയിലെ മഹാനായ നടനായാണ് മമ്മൂട്ടിയെ ആരാധകർ കാണുന്നത്. 72 ലും ചെറുപ്പക്കാരന്റെ പ്രസരിപ്പോടെ നിൽക്കുന്ന മമ്മൂട്ടി ഏവർക്കും പ്രചോദനവുമാണ്. ഈ പ്രായത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും മമ്മൂട്ടി നൽകുന്ന ശ്രദ്ധ എടുത്ത് പറയേണ്ടതാണ്. ഡയറ്റിംഗിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തിയാണ് മമ്മൂട്ടി. സിനിമാ രംഗത്ത് മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യം ഇപ്പോഴുമുണ്ട്. ഇന്ന് പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ വലിയ വ്യത്യസ്തതകൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളാണ് മമ്മൂട്ടി ഇന്ന് തെരഞ്ഞെടുക്കുന്നതിൽ ഭൂരിഭാഗവും. റോഷാക്ക്, പുഴു, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. കാതൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മമ്മൂട്ടിയുടെ അനിയനാണ് ഇബ്രാഹിം കുട്ടി. ചില സിനിമകളിലും സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സഹോദരനെ പോലെ സിനിമകളിലേക്ക് പൂർണ ശ്രദ്ധ ഇദ്ദേഹം കൊടുത്തില്ല. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇച്ചാക്കയെന്നാണ് മമ്മൂട്ടിയെ ഇദ്ദേഹം വിളിക്കുന്നത്.
ഓർത്തഡോക്സ് കുടുംബമായിരുന്നു. മതപരമായ കാര്യങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. പക്ഷെ സിനിമ കാണുന്നതിനോ ഉത്സവം കാണുന്നതിനോ എതിർപ്പുണ്ടായിരുന്നില്ല. പിന്നെ സിനിമയിലെ ആർഭാടത്തിൽ മയങ്ങിയിട്ടില്ല. ഉത്തരവാദിത്തം എപ്പോഴും എല്ലാ ജേഷ്ഠൻമാർക്കുമായിരിക്കും. നമ്മൾ എന്തെങ്കിലും കുഴപ്പം കാണിച്ചാലും അതിനൊക്കെ ഉത്തരം പറയേണ്ടത് വീട്ടിലെ മൂത്ത ആളായിരിക്കുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
‘ബാപ്പയുടെ അനിയനാണ് ഇച്ചാക്കയ്ക്ക് വായനാശീലം പകർന്ന് നൽകുന്നത്. എബ്രഹാം ലിങ്കണിന്റെ ജീവചരിത്രമാണ് ആദ്യം വായിക്കാൻ നൽകുന്നത്. പിന്നെ പുള്ളി ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കൊണ്ട് വരുമായിരുന്നു. അത് താനും വായിച്ച് തുടങ്ങിയെന്ന് ഇബ്രാഹിം കുട്ടി ഓർത്തു. ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ഉള്ളിൽ വല്ലാത്ത സ്നേഹം ഉണ്ട്. ഞങ്ങൾ മൂന്ന് പേരും കൂടി ഒരു സൈക്കിളിൽ ഉത്സവം കാണാൻ പോയിട്ടുണ്ട്. ഒരുമിച്ചായിരുന്നു എല്ലാ കാര്യങ്ങളും’
മമ്മൂട്ടി പറഞ്ഞ മറക്കാനാവാത്ത വാക്കുകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ‘ബാപ്പ മരിച്ച സമയത്താണ് ഏറ്റവും കൂടുതൽ ഫീൽ ചെയ്തത്. ബാപ്പ വളരെ ഫ്രണ്ട്ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണ്.
ബാപ്പ പെട്ടെന്ന് മരിച്ചപ്പോൾ വല്ലാത്ത ഷോക്കായി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു, ബാപ്പ മരിച്ചു, ഇനി മുതൽ നമ്മളാണ് ബാപ്പമാർ, മക്കളെന്ന സ്ഥാനം പോയെന്ന്. അതെപ്പോഴും മനസ്സിലുണ്ട്. അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞ് കണ്ടത്. ബാപ്പ മരിച്ച സമയത്ത് പൊട്ടിക്കരഞ്ഞു’
മമ്മൂട്ടി ദേഷ്യക്കാരനല്ല, പക്ഷെ പറയാനുള്ളത് അപ്പോൾ പറയുന്ന വ്യക്തിയാണെന്നും ഇബ്രാഹിം കുട്ടി അഭിപ്രായപ്പെട്ടു. ‘പുള്ളി പണ്ട് മുതലേ അങ്ങനെയാണ്. പുള്ളി എല്ലാ കാര്യത്തിലും പെർഫെക്ട് ആണ്. സ്നേഹിക്കാൻ തോന്നുമ്പോൾ സ്നേഹിക്കാനും അടിക്കാൻ തോന്നുമ്പോൾ അടിക്കാനും പുള്ളിക്ക് ഒരു മടിയുമില്ല. ഇപ്പോഴും ഞാനെന്തെങ്കിലും പറഞ്ഞാൽ പുള്ളിക്ക് അടിക്കണമെന്ന് തോന്നിയാൽ പുള്ളി അടിക്കും. അടി കൊണ്ട് നമ്മൾ മിണ്ടാതിരിക്കും. എന്തിനാണെന്ന് ചോദിക്കുക പോലുമില്ല,’ ഇബ്രാഹിം കുട്ടി പറഞ്ഞു.
നന്നായി വസ്ത്രം ധരിക്കുകയെന്നതിൽ പുള്ളി മുമ്പേ ശ്രദ്ധാലുവാണ്. ആളുകളുടെ മുന്നിൽ പോവുമ്പോൾ നല്ല രീതിയിൽ പോവണമെന്നുണ്ട്. ചില ഷർട്ടൊക്കെ പാരീസിൽ ഇറങ്ങുമ്പോഴേക്കും പുള്ളി വാങ്ങുമെന്നും ഇബ്രാഹിം കുട്ടി തമാശയോടെ പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ഇബ്രാഹിം കുട്ടി പങ്കുവെക്കാറുണ്ട്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Viral: Mammootty’s Heart Touching Words After Demise Of His Father; Brother Ibrahim Kutty Reveals