തിരുവനന്തപുരം: എം വി ഗോവിന്ദനെ വിമർശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി സിപിഎം നേതാവ് എ കെ ബാലൻ. പാളി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോർ സൈക്കിളുകാരനാണ് സുധാകരനെന്നും എം വി ഗോവിന്ദന് എതിരായ വിമർശനത്തിന് സുധാകരൻ മറുപടി അർഹിക്കുന്നില്ല. തൊഴിലാളിവർഗ തറവാടിത്തമാണ് എം വി ഗോവിന്ദനെന്നും ഏ കെ ബാലൻ പറഞ്ഞു.
എം വി ഗോവിന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണ്. കേരളത്തിലെ കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ എണ്ണപ്പെട്ട ഒരു സ്ഥാനം അദ്ദേഹത്തിന് ചരിത്രം നല്‍കുമെന്ന് എ കെ ബാലന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് ഉള്ളത് നാടുവാഴിത്ത തറവാടിത്തമല്ല. അത് തൊഴിലാളിവര്‍ഗ തറവാടിത്തമാണ്. ആ തറവാടിത്തം നൂറ് ജന്മം കിട്ടിയാലും മറ്റുള്ളവര്‍ക്ക് ലഭിക്കില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. വിവാദങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അടക്കം ഭരണ -പാര്‍ട്ടി സംവിധാനങ്ങളെയാണെന്നും എ കെ ബാലന്‍ പറഞ്ഞു. എസ്എഫ്‌ഐക്കെതിരായ ആക്ഷേപങ്ങള്‍ സമാനതകളില്ലാത്തതാണ്. എസ്എഫ്‌ഐ ഒരു വികാരമാണ്. ആരു ഭരിച്ചാലും എസ്എഫ്‌ഐ സമരം നടത്താറുണ്ട്. തെറ്റുകള്‍ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയര്‍ന്നാല്‍ ഇതിലപ്പുറം എന്താണ് എസ്എഫ്‌ഐ ചെയ്യുകയെന്നും ബാലന്‍ ചോദിച്ചു.
രക്ത സാക്ഷികളുടെ ഹൃദയരക്തത്തില്‍ മുക്കിയെടുത്തതാണ് എസ്എഫ്‌ഐയുടെ പതാക. വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐക്ക് ബന്ധമില്ല. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത് ബന്ധപ്പെട്ടവരല്ലേ?. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ വേട്ടയാടാന്‍ അനുവദിക്കില്ല. മാധ്യമങ്ങള്‍ വേട്ടയാടിയിട്ടും എസ്എഫ്‌ഐ പിടിച്ചു നിന്നില്ലേ?. മാധ്യമങ്ങള്‍ ആര്‍ഷോയോട് മാപ്പു പറയണമെന്നും ബാലന്‍ പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മും എസ്എഫ്‌ഐയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആരാണോ ഉപ്പ് തിന്നത് ആവര്‍ വെള്ളം കുടിക്കട്ടെ. കെ എസ് യുവിന്റെ സംസ്ഥാന കണ്‍വീനര്‍ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദവും അന്വേഷിക്കും. ദിവ്യയില്‍ തുടങ്ങി നിഖില്‍ വരെ ഈ മാര്‍ക്ക് ലിസ്റ്റ് വിവാദം ഒതുങ്ങി നില്‍ക്കില്ല. കള്ളനോട്ടടി പോലെ കുറേ വ്യാജന്‍മാര്‍ ഇതിന്റെ പിന്നില്‍ ഉണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ഒരു പ്രതിക്കും സംരക്ഷണം നല്‍കില്ല. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എ കെ ബാലന്‍ പറഞ്ഞു.
മറ്റു പ്രധാന വാർത്തകൾ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.