കൊല്ലം: കളക്ടറേറ്റിൽ ചായവണ്ടി സൗകര്യമൊരുക്കി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ. ഉദ്യോഗസ്ഥർക്ക് ഇരിക്കുന്നിടത്ത് ചായയും കടിയും എത്തിക്കുന്നതിനാണ് ട്രോളി ഇറക്കിയത്. ഇതിലൂടെ ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനാകും. ക്യാന്റീനിലെ ചായയും പലഹാരങ്ങളും കൂടുതൽ വിറ്റഴിക്കാനും ഇത് ഉപകരിക്കും. ഇതിലൂടെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയും കളക്ടർ പങ്കുവച്ചു. ഫേസ്ബുക്കിലൂടെയാണ് കളക്ടർ ഇക്കാര്യം പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ക്കായി പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ ചായയും ചെറുകടികളും ഓഫീസ് പടിക്കലെത്തുന്ന സംവിധാനം ഏര്‍പ്പെടുത്തി. സ്റ്റാഫ് കാന്റീനില്‍ നിന്ന് ട്രോളിയിലാണ് എല്ലാ നിലകളിലേക്കും ചായ എത്തിക്കുന്നത്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയാണ് ചായയും പലഹാരങ്ങളും നല്‍കുന്നത്. ഓഫീസ് സമയം പാഴാകാതെ ഉന്മേഷത്തോടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരില്‍ ജോലിക്ഷമത കൂടുമെന്നാണ് പ്രതീക്ഷ. പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ഉദ്യോഗസ്ഥ സുഹൃത്തുക്കളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ്.
സിവിൽ സ്റ്റേഷനിൽ തിരക്കേറിയ ജോലി സമയത്ത്, ചായ കുടിക്കാനായി വെയിലും മഴയും കൊള്ളേണ്ട സ്ഥിതി ഇനി ഉദ്യോഗസ്ഥർക്കുണ്ടാവില്ലെന്നാണ് ജില്ലാ സിവിൽ സ്റ്റേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ തൊഴിൽ സമയനഷ്ടം ഒഴിവാക്കാമെന്നും ഗുണനിലവാരമുള്ള ചായയും ചെറുകടികളും ജീവനക്കാർക്കെല്ലാം ഉറപ്പാക്കാനാവുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പരിസ്ഥിതി സൗഹാർദ്ദമെന്ന ലക്ഷ്യത്തോടെ പേപ്പർ ഗ്ലാസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം സ്റ്റീൽ ഗ്ലാസിലാണ് ചായ വിതരണം ചെയ്യുന്നത്. തീർത്തും ഉദ്യോഗസ്ഥ സൗഹാർദ്ദ പദ്ധതിയെന്നാണ് ചായവണ്ടിയെ ജില്ലാ കളക്ടർ വിശേഷിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.