ഓണവിപണി ; അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം തടയാൻ നടപടി

Spread the love



തിരുവനന്തപുരം
ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാനുള്ള നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. ജില്ലാ ആസ്ഥാനത്തും താലൂക്ക്, മണ്ഡലാടിസ്ഥാനത്തിലും ഓണച്ചന്ത തുറക്കും. 18നാണ് സംസ്ഥാനതല ഉദ്ഘാടനം. 23നുള്ളിൽ പൂർണസജ്ജമാകും. വിലക്കയറ്റം രൂക്ഷമെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയാവതരണ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സപ്ലൈകോയുടെ ഓണ വിപണിയെ ഒരു പ്രതിസന്ധിയും ബാധിക്കില്ല. നീല, വെള്ള കാർഡ് ഉടമകൾക്ക് അഞ്ചുകിലോ അരി പ്രത്യേകമായി നൽകും. വിപണി ഇടപെടലും കാര്യക്ഷമമാക്കും. രാജ്യമാകെ വിലക്കയറ്റം രൂക്ഷമായിട്ടും കേരളം പിടിച്ചുനിൽക്കുന്നത് ഈ ഇടപെടലിലൂടെയാണ്. ഉൽപ്പാദക സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് 13 ഇനം അവശ്യവസ്തുക്കൾ കേരളത്തിൽ നൽകുന്നത്. പച്ചക്കറി വിലനിയന്ത്രണത്തിലും ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഔട്ട്ലെറ്റിൽ സാധനം ഇല്ലെന്ന ആക്ഷേപത്തിൽ, സംയുക്ത പരിശോധനയ്ക്ക് പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു. താനും ഒപ്പം പങ്കെടുക്കാമെന്നും അറിയിച്ചു. എന്നാൽ, മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാതെ പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി.

വിലവർധനയല്ല 
പ്രതിപക്ഷത്തിന്റെ പ്രശ്നം
കേരളത്തിൽ ചില അവശ്യസാധനങ്ങൾക്കുണ്ടായ വില വർധന ചൂണ്ടിക്കാട്ടുന്നതിനല്ല പ്രതിപക്ഷത്തിന് താൽപ്പര്യമെന്ന് മന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധന, ഭക്ഷ്യ വകുപ്പ് തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർക്കാനാണ് അവർ പരിശ്രമിച്ചത്. വിലക്കയറ്റ വിഷയം പരിശോധിക്കുന്നതിനും, ജനങ്ങൾക്ക് കൂടുതൽ ആശ്വാസകരമായ സാഹചര്യമൊരുക്കുന്നതിനും ഒരു നിർദേശംപോലും മുന്നോട്ടുവച്ചിട്ടില്ല. കോഴിക്കോട് പാളയം സപ്ലൈകോയിലെ ഔട്ട് ലെറ്റിൽ ഏഴ് ഇനം സബ്സിഡി സാധനം ഉണ്ടായിരുന്നപ്പോഴും വിലവിവര പട്ടികയിൽ ഇല്ല എന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. സപ്ലൈകോയിൽ 46 രൂപ സബ്സിഡി വിലയിൽ അര ലിറ്റർ വെളിച്ചെണ്ണ നൽകുന്നു. ഒരുലിറ്റർ പാക്കറ്റ് വെളിച്ചെണ്ണ വാങ്ങുന്ന ഉപയോക്താവിന് അര ലിറ്റർ വെളിച്ചെണ്ണ സബ്സിഡി വിലയ്ക്കും ബാക്കി സബ്സിഡിയിതര വിലയ്ക്കും നൽകും. സബ്സിഡിയായി നൽകിവന്നിരുന്ന വെളിച്ചെണ്ണയുടെ അളവിലോ വിലയിലോ ഒരുകുറവും വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!