മുള്ളോ… ഇലയോ…? അനുഭവങ്ങളിലൂടെ… ഫ്രാൻസിസ്‌ നൊറോണ

Spread the love


ഞങ്ങളുടെ പരിസരത്തുള്ള കൈത്തോടുകളുടെ ചരുവിൽ അക്കാലത്ത്  കൈത നിറഞ്ഞുവളർന്നിരുന്നു. വീട്ടിൽ അമ്മൂമ്മയാണ് തഴപ്പായ നെയ്തിരുന്നത്. കക്കുകളി എന്ന കഥയിൽ  കൈതമുള്ളും, മനുഷ്യനു തിന്നാൻ കൊള്ളാത്ത അതിന്റെ കനിയുമെല്ലാം ഒരു പ്രതീകംപോലെ ഉപയോഗിച്ചിട്ടുണ്ട്. ചടപടാന്ന് നിവർന്നു വരുന്ന പായയെന്ന് ഞാനതിൽ എഴുതിയിട്ടുണ്ട്. അമ്മൂമ്മയുടെ കൈവേഗത്തിൽ പായ അങ്ങനെ നെയ്തു നിവർന്നു വരുന്നത് എനിക്കിപ്പോഴും കണ്ണിലുണ്ട്.

ഫ്രാൻസിസ് നൊറോണ

കീഴാള ജനതയുടെ പ്രതീകംപോലെയാണ് മലയാള സാഹിത്യത്തിൽ കൈതോല പൂക്കാറുള്ളത്. ഒത്തിരി പാട്ടുകളും ഒരുപിടി കവിതകളും കൈതോലയെക്കുറിച്ചുണ്ട്. സാഹിത്യംപോലെ അത്ര സുഖകരമല്ലായിരുന്നു തഴപ്പായനെയ്ത്ത്.  മുള്ളുകൾ നിറഞ്ഞതാണ് കൈതോലയും അത് നെയ്യുന്നവരുടെ ജീവിതവും. തഴവെട്ടിയെടുത്ത് മുള്ളു ചീകി, അടുപ്പിന്റെ പോട്ടത്ത് വെച്ച് ഉണക്കിയാണ് നെയ്യാനുള്ള വള്ളികൾ തയ്യാറാക്കുന്നത്. മിക്കപ്പോഴും മുള്ളുകൾ വിരലിൽ തറഞ്ഞു കയറും. അതിന്റെ കട്ടുകഴയ്ക്കലോ വേദനയോ ഗൗനിക്കാനുള്ള നേരമൊന്നും തിരക്കുപിടിച്ച നെയ്ത്തിനിടയിൽ ഉണ്ടാവില്ല. തൊലിക്കും മാംസത്തിനും ഇടയിൽ മൂന്നാലു ദിവസം ഞെരുങ്ങി കഴിഞ്ഞതിന്റെ കലിപ്പും തീർത്ത് പഴുപ്പോടെയാവും പലപ്പോഴും മുള്ള് പുറത്തേക്ക് ചാടുക.

ഞങ്ങളുടെ പരിസരത്തുള്ള കൈത്തോടുകളുടെ ചരുവിൽ അക്കാലത്ത്  കൈത നിറഞ്ഞു വളർന്നിരുന്നു. വീട്ടിൽ അമ്മൂമ്മയാണ് തഴപ്പായ നെയ്തിരുന്നത്. കക്കുകളി എന്ന കഥയിൽ  കൈതമുള്ളും, മനുഷ്യനു തിന്നാൻ കൊള്ളാത്ത അതിന്റെ കനിയുമെല്ലാം ഒരു പ്രതീകം പോലെ ഉപയോഗിച്ചിട്ടുണ്ട്. ചടപടാന്ന് നിവർന്നു വരുന്ന പായയെന്ന് ഞാനതിൽ എഴുതിയിട്ടുണ്ട്. അമ്മൂമ്മയുടെ കൈവേഗത്തിൽ പായ അങ്ങനെ നെയ്തു നിവർന്നു വരുന്നത് എനിക്കിപ്പോഴും കണ്ണിലുണ്ട്. അമ്മൂമ്മയുടെ  വേഗമില്ലെങ്കിലും ഞാനും പായ നെയ്യാൻ ശ്രമിച്ചിരുന്നു. എനിക്കന്ന് ആറോ ഏഴോ വയസ്സു കാണുമായിരിക്കും. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ ഒരു തൊഴിൽ എന്റെ ബാല്യം മുതലേ ഉണ്ടെന്നുള്ളത്  അഭിമാനമായി തോന്നുന്നു.

ഫ്രാൻസിസ് നൊറോണ

ഫ്രാൻസിസ് നൊറോണ

തഴപ്പായയേക്കാൾ എനിക്ക് കൈ തെളിഞ്ഞത് കച്ചറ പിരിക്കലിൽ ആയിരുന്നു. കച്ചറ എന്ന പദം രണ്ടുകാര്യങ്ങൾക്കാണ് അന്ന് ഞങ്ങളുടെ നാട്ടിൽ ഉപയോഗിച്ചിരുന്നത്. തീരെ മോശം ആളുകൾ എന്നൊരു ധ്വനി ആ വാക്കിനുണ്ടായിരുന്നു. കയർഫാക്ടറിയിൽനിന്നും പൊട്ടിപ്പോകുന്ന കയറിന്റെ കഷണങ്ങളേയും കച്ചറ എന്നാണ് വിളിച്ചിരുന്നത്.

ഫാക്ടറിയിൽനിന്ന്‌ ഇടനിലക്കാർ  മൊത്തമായി കച്ചറ തൂക്കി വാങ്ങിക്കും.  പരിസരങ്ങളിലെ വീടുകളിൽ അവരത് അഞ്ചോ പത്തോ കിലോ ഭാരമുള്ള കെട്ടുകളാക്കി തരും. പൊട്ടിപ്പോയ കയറുകൾ തമ്മിൽ കൂട്ടിപ്പിരിച്ച് നീളൻ കയറാക്കി മാടിക്കൊടുക്കണം. കൈമുട്ടിനും തള്ളവിരലിന്റെ വിടവിനും ഇടയിലൂടെ കയർ റോളുപോലെ ചുറ്റുന്നതിനെയാണ് മാടുക എന്നു പറയുക. മാടിയെടുക്കുന്ന കയറിന് മുടി എന്നാണ് പേര്. ഒരു മുടിക്കയർ ഏകദേശം അഞ്ചോ ആറോ മീറ്റർ കാണും. മുടിയളന്നാണ്  പിരിക്കലിന്റെ കൂലി കണക്കാക്കുക.

കയർ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും മോശമായ പണിയായിരുന്നു കച്ചറ പിരിക്കൽ. അതു ചെയ്യുന്നവരുടെ വീട്ടിൽനിന്നും പൊല്ലാക്കാലം ഒഴിയില്ലെന്നൊരു ചൊല്ല് ഞങ്ങളുടെ നാട്ടിൽ സാധാരണമായിരുന്നു. ഒരുപക്ഷേ, അതുകൊണ്ടു തന്നെയാവാം കച്ചറയെന്ന പേരും അതിന് ലഭിച്ചത്. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ഞാനും കച്ചറ പിരിച്ചിരുന്നു. ആദ്യമൊക്കെ ഉള്ളംകൈ ചോന്നു പൊള്ളിക്കുടുന്നു വരും. എരിവുകറി കൂട്ടുമ്പോൾ കൈ നീറും. പൊള്ളൽ ഉണങ്ങാനുള്ള മരുന്നും മുളകരച്ച കറി തന്നെയായിരുന്നു.

പിന്നീട് ഞാൻ പഠിച്ചെടുത്ത പണി ഓല മെടയലാണ്.  പച്ചോല കുറച്ചു ദിവസം കുളത്തിലിട്ട് ചീയിച്ചിട്ടാണ് ഓല മെടഞ്ഞു തുടങ്ങുക. വെള്ളത്തിൽനിന്നും കരയിലേക്ക് കയറ്റുമ്പോൾ ഓല ചീയുന്നതിന്റെ മണം മൂക്കിലടിക്കും. തഴപ്പായയും കച്ചറയും പോലെയല്ലായിരുന്നു ഓല മെടയൽ. മടലിലെ ഓലകൾ തമ്മിൽ പിണച്ചാണ് നെയ്യുന്നത്. പെട്ടെന്ന് നെയ്യാൻ പറ്റും. കുളത്തിൽ കിടന്ന് ചീഞ്ഞ ഓലയായതിനാൽ മെടയാൻ തുടങ്ങി  അഞ്ചാറു ദിവസം കഴിയുമ്പോഴേ വിരൽചുറ്റുവരും. നല്ല വേദനയാണ്. ചെറുനാരങ്ങായിൽ ദ്വാരമിട്ട് നഖചുറ്റ് വന്ന വിരലിൽ ഒരു തൊപ്പിപോലെ കയറ്റി ഇടുന്നതായിരുന്നു അന്നത്തെ ചികിത്സ.

ചിത്രീകരണം: ബാലമുരളീകൃഷ്ണൻ

ചിത്രീകരണം: ബാലമുരളീകൃഷ്ണൻ

ഞാനിതൊക്കെ പഠിക്കുന്നത് ആലപ്പുഴ വഴിച്ചേരി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ്. ഒട്ടുമിക്ക കൈത്തൊഴിലിലും എന്റെ അമ്മൂമ്മയായിരുന്നു ഗുരുനാഥ. അവരാണ് എന്നെ വേലികെട്ടാനും മറപ്പുര കുത്തിക്കെട്ടാനും പഠിപ്പിച്ചത്. അന്നൊക്കെ സ്‌കൂളിൽ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന സേവനവാരമുണ്ടായിരുന്നു. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചായിരിക്കും സേവനവാരം. കുട്ടികളെ പല ഗ്രൂപ്പായി തിരിച്ച് ഓരോ പ്രവൃത്തികൾ ഏൽപ്പിക്കും. എനിക്ക് വേലികെട്ട് അറിയാവുന്നതുകൊണ്ട് മാഷ് എന്നെയെപ്പോഴും വേലിഗ്രൂപ്പിലാണ് ഉൾപ്പെടുത്താറുള്ളത്. ജോലിയുടെ ഇടവേളകളിൽ മോരുംവെള്ളമോ കട്ടൻ ചായയോ ഓരോ ദിവസവും മാറി മാറി തരും. സേവനവാരം തീരും മുന്നേ ഞങ്ങളുടെ സ്‌കൂളിന്റെ ചുറ്റുവേലിയൊക്കെ കെട്ടിത്തീർന്നിട്ടുണ്ടാവും.

സനാതനം സ്‌കൂളിൽ പഠിക്കുമ്പോഴാണ് പ്ലാസ്റ്റിക് കൊട്ടകൾ നെയ്യാൻ പഠിക്കുന്നത്. എലിപ്പെട്ടി ഉണ്ടാക്കിയിരുന്ന ദേവസ്യാ അച്ചായനായിരുന്നു പ്ലാസ്റ്റിക് കൂടകളുടെ കച്ചവടവും നടത്തിയിരുന്നത്. എറണാകുളത്തു പോയി കൊട്ട നെയ്യാനുള്ള വള്ളികൾ അദ്ദേഹം വാങ്ങിക്കൊണ്ടുവരും. വീടിനു പരിസരത്തുള്ള വീടുകളിൽ അത് നെയ്യാൻ കൊടുക്കും.

നെയ്യാൻ അറിയാത്തവർക്ക് അതു പഠിപ്പിക്കാൻ ഒരു ഇൻസ്ട്രക്ടറെ അദ്ദേഹം ആദ്യകാലത്ത് കൊണ്ടുവന്നിരുന്നു. പിന്നീട് പെണ്ണുങ്ങൾ പരസ്‌പരം സഹായിച്ചാണ് ഇതെല്ലാം പഠിച്ചെടുത്തത്.

അമ്മയ്ക്കൊപ്പം ഞാനും കൊട്ട നെയ്യും. പലനിറങ്ങളിലുള്ള പ്ലാസ്റ്റിക് വള്ളികൾ കൊണ്ട് ചില അലങ്കാരപ്പണികളൊക്കെ ചെയ്യാനും എനിക്കറിയാമായിരുന്നു. പ്ലാസ്റ്റിക് കൊട്ട നെയ്യാൻ തുടങ്ങിയതിൽ പിന്നെയാണ് വിരലുകളിൽ നിറയെ അരിമ്പാറ വരാൻ തുടങ്ങിയത്. എണ്ണം കൂടുമ്പോൾ ജനറൽ ആശുപത്രിയിൽ കാണിക്കും. കെ ജി പിള്ള ഡോക്ടറുടെ മേശപ്പുറത്തു തന്നെ അതിനുള്ള മരുന്ന് കാണും. പച്ച ഈർക്കിൽ മരുന്നിൽ തൊട്ട് അരിമ്പാറയിൽ പുരട്ടി ത്തരും. മൂന്നാലു ദിവസം കഴിയുമ്പോൾ അത് അടർന്നുപോകും. 

അമ്മയ്ക്കൊപ്പം ഞാനും കൊട്ട നെയ്യും. പലനിറങ്ങളിലുള്ള പ്ലാസ്റ്റിക് വള്ളികൾ കൊണ്ട് ചില അലങ്കാരപ്പണികളൊക്കെ ചെയ്യാനും എനിക്കറിയാമായിരുന്നു. പ്ലാസ്റ്റിക് കൊട്ട നെയ്യാൻ തുടങ്ങിയതിൽ പിന്നെയാണ് വിരലുകളിൽ നിറയെ അരിമ്പാറ വരാൻ തുടങ്ങിയത്. എണ്ണം കൂടുമ്പോൾ ജനറൽ ആശുപത്രിയിൽ കാണിക്കും. കെ ജി പിള്ള ഡോക്ടറുടെ മേശപ്പുറത്തു തന്നെ അതിനുള്ള മരുന്ന് കാണും. പച്ച ഈർക്കിൽ മരുന്നിൽ തൊട്ട് അരിമ്പാറയിൽ പുരട്ടി ത്തരും. മൂന്നാലു ദിവസം കഴിയുമ്പോൾ അത് അടർന്നുപോകും.  കുറച്ചുനാൾ കഴിയുമ്പോൾ വീണ്ടും വരും. കൊട്ട നെയ്ത്ത് നിലച്ചതോടെയാണ് ആ ശല്യം തീർന്നു കിട്ടിയത്.

ബിരുദം കഴിഞ്ഞ് ജോലിയൊന്നും ശരിയാകാതെ വന്നതോടെ ഞാൻ അപ്പന്റെ ജോലിക്ക് എന്നെയും കൂട്ടുമോ എന്ന് ചോദിച്ചു. അപ്പന് ടൈൽസിന്റെ പണിയായിരുന്നു. ഭാരപ്പെട്ട അച്ചുകൂടങ്ങളിൽ സിമന്റും പാറപ്പൊടിയും കളറുമെല്ലാം കൂട്ടിക്കുഴച്ച് ഹൈഡ്രോളിക് പ്രസ്സിൽ വെച്ചാണ്‌ ടൈൽസ് സെറ്റ് ചെയ്തെടുക്കുന്നത്. കൈലിമുണ്ടിനു മീതെ അരയിൽ അപ്പനൊരു ചണച്ചാക്ക് വെച്ചുകെട്ടും. അപ്പന്റെ നെഞ്ചിലും മീശയിലും മൂക്കിനകത്തെ രോമങ്ങളിൽ പോലും സിമന്റുപൊടി തങ്ങി നിൽക്കും. നല്ല കരുത്തുള്ള ആളായിരുന്നു അപ്പൻ. ഒരു ദിവസം പത്തിരുന്നൂറിനുമേൽ ടൈലൊക്കെ അപ്പൻ പ്രസ്സിൽ അടിച്ചിരുന്നു. എനിക്ക് അപ്പന്റെ അത്രയും ആരോഗ്യമില്ല.. ഞാനന്ന് നെഫ്രൈറ്റിസിനുള്ള മരുന്നും കഴിക്കുന്നുണ്ട്. എന്റൊപ്പം പണിക്ക് വരാനായിരുന്നെങ്കിൽ ഞാനിത്രയും കഷ്ടപ്പെട്ട് നിന്നെ പഠിപ്പിക്കണമായിരുന്നോ എന്നും ചോദിച്ച് അപ്പൻ  വഴക്കു പറഞ്ഞു. അതോടെ ആ മോഹം അവസാനിച്ചു.

എന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ അപ്പന്റെ ചേട്ടന്റെ മകനാണ് എന്നെ രത്തിനസ്വാമിയുടെ ബാന്റ്‌സെറ്റിൽ കൊണ്ടാക്കിയത്. സിംഫോണിയ എന്നായിരുന്നു പേര്. പരിചയുടെ വലുപ്പവും ആകൃതിയുമുള്ള സിമ്പൽസ് കൊട്ടാനാണ് എന്നെ പഠിപ്പിച്ചത്. പാർടി സമ്മേളനങ്ങൾ, പള്ളിപ്പെരുന്നാളുകൾ തുടങ്ങിയവയ്ക്കാണ് മിക്കപ്പോഴും ബുക്കിങ്‌ ലഭിക്കുക. കുറേ ദൂരം ഇതും കൊട്ടി നടക്കണം. നടന്ന് നടന്ന് നമ്മുടെ ഊപ്പാട് ഇളകും. കൈവെള്ള യെല്ലാം ചോന്നു കുമിളകൾ പൊട്ടും. രാത്രി വൈകി കിടന്നാലും ഉറക്കം വരില്ല. കാതിൽ ഇതിന്റെ പെരുക്കമായിരിക്കും. ചിലപ്പോൾ ഉറക്കത്തിലും കൈ ഉയർത്തി  ഞാനത് കൊട്ടിക്കൊണ്ടിരിക്കും.

ഒരു ദിവസം ചെല്ലാനം പള്ളിയിലെ പെരുന്നാളിന് കൊട്ടാനൊരു ബുക്കിങ്‌ കിട്ടി. വഴിക്കൊരു അപകടം ഉണ്ടായതിനെ തുടർന്ന് ഞങ്ങളവിടെ എത്താൻ വൈകി. ചെല്ലുമ്പോഴേക്കും പെരുന്നാളിന്റെ പ്രദക്ഷിണം കഴിഞ്ഞിരുന്നു. ആളുകൾ ചുറ്റിനും കൂടി. ഇവന്മാരെ കൊന്ന് കടലിൽ താഴ്ത്തെടാന്നും പറഞ്ഞുള്ള കൊലവിളികൾ.

ഒരു ദിവസം ചെല്ലാനം പള്ളിയിലെ പെരുന്നാളിന് കൊട്ടാനൊരു ബുക്കിങ്‌ കിട്ടി. വഴിക്കൊരു അപകടം ഉണ്ടായതിനെ തുടർന്ന് ഞങ്ങളവിടെ എത്താൻ വൈകി. ചെല്ലുമ്പോഴേക്കും പെരുന്നാളിന്റെ പ്രദക്ഷിണം കഴിഞ്ഞിരുന്നു. ആളുകൾ ചുറ്റിനും കൂടി. ഇവന്മാരെ കൊന്ന് കടലിൽ താഴ്ത്തെടാന്നും പറഞ്ഞുള്ള കൊലവിളികൾ. ഒരു വശത്ത് കായലാണ്, മറുവശത്ത് കടലും. എങ്ങോട്ട് ഓടണമെന്ന് നിശ്ചയമില്ല. പാതിരാവരെ പള്ളിമുറ്റത്തു നിന്ന് ബാന്റു കൊട്ടുക എന്നൊരു കോമ്പ്രമൈസിൽ പ്രശ്നം പരിഹരിച്ചു.

ചിത്രീകരണം: ബാലമുരളീകൃഷ്ണൻ

ചിത്രീകരണം: ബാലമുരളീകൃഷ്ണൻ

കൊട്ടിക്കൊട്ടി എല്ലാവരുടേയും കൈകഴച്ചു. ബ്യൂഗിൾ വായിക്കുന്നവരുടെ നാവു വരണ്ടു. നിർത്തിയാൽഅടി ഉറപ്പ്. എന്തായാലും കുറച്ചു കഴിഞ്ഞതോടെ കൊട്ടിന്റെ രസത്തിൽ വഴക്കിനു വന്നവരുൾപ്പെടെ തുള്ളാൻ തുടങ്ങി. പുട്ടും പോട്ടിക്കറിയും, ആവശ്യമുള്ളവർക്ക് വയറു നിറച്ചു കള്ളും തന്നിട്ടാണ് ചെല്ലാനംകാർ അന്ന് ഞങ്ങളെ മടക്കിയത്. ബാന്റ്സെറ്റിനു പോകുന്ന പണി അതോടെ ഞാൻ നിർത്തി.

കുറച്ചുനാൾ കഴിഞ്ഞ് എനിക്ക് അരമനയിലെ സൊസൈറ്റിയിൽ ജോലി കിട്ടി. അവിടെയും കൈത്തൊഴിലുമായി ബന്ധപ്പെട്ട ഒന്നായിരുന്നു എന്റെ പണി. കൊറൈഗ്രാസ് മാറ്റ് നിർമാണം. തമിഴ്നാട്ടിലുള്ള കരൂർ എന്ന സ്ഥലത്ത് നിന്നാണ് കൊറൈഗ്രാസ് വരുത്തുന്നത്. ഈറോഡ് വരെ തീവണ്ടിക്ക് പോകും. അവിടെ നിന്ന് കരൂരിലേക്ക് ബസ്സിനും.

കരൂരിലെ ഒരു പള്ളീലച്ചന്റെ മേടയിലാണ് താമസം. ലോഡ് ലോറിക്ക് കയറ്റി വിട്ടിട്ട് അങ്ങോട്ടു പോയപോലെ ബസ്സിനും ട്രയിനിലുമായി മടക്കം. ലോഡ് ആലപ്പുഴയിൽ വന്നാൽ സൊസൈറ്റിയുടെ ഗോഡൗണിൽ ഇറക്കി സൂക്ഷിക്കും. അവിടെ നിന്ന് പെട്ടിയോട്ടയിൽ കയറ്റി ആലപ്പുഴ തീരഗ്രാമങ്ങളിലുള്ള യൂണിറ്റുകളിൽ കൊണ്ടുപോയി കൊടുക്കും.. അന്ന് കുന്നുമ്മ മുതൽ ചെല്ലാനം വരെ ഏകദേശം മുപ്പതോളം കൊറൈഗ്രാസ്മാറ്റ് നെയ്യുന്ന യൂണിറ്റുകളുണ്ടായിരുന്നു.

മിക്കവാറും ഉച്ചഭക്ഷണം ഏതെങ്കിലും കോൺവെന്റിൽ നിന്നാവും. ചിലപ്പോൾ അതിന്റെ ഡ്രൈവർ നിർബന്ധിച്ച് തീരഗ്രാമത്തിലെ ഏതെങ്കിലും കള്ളുഷാപ്പിൽ കയറ്റും. ഷാപ്പിലെ ഊണ് നല്ലതാണ്. ഐസിടാത്ത മീനായതുകൊണ്ട് മീൻകറിക്ക് പ്രത്യേക രുചിയും. ഷാപ്പിന്റെ തറ സിമന്റ് തേയ്‌ക്കാതെ വെറും മണ്ണാണ്. മണ്ണിലാണ് ബഞ്ചും ഡസ്‌കും  ഇടുക. ജനാലയിലൂടെ വീശുന്ന കച്ചാൻ കാറ്റടിക്കുന്നതോടെ വയറ്റിൽ കിടക്കുന്ന കള്ളുമൂക്കുമെന്ന് കൂടെയുള്ള ഡ്രൈവർ പറയും. അയാളുടെ പ്രലോഭനങ്ങൾ നിറയുന്ന വാക്കിലൊന്നും വീഴാതെ ഊണും കഴിച്ച് മടങ്ങും.

സൊസൈറ്റിയിലെ വരുമാനം ഒന്നിനും തികയാതെ വന്നതോടെ ഞാൻ അവിടുത്തെ ഡ്രൈവർമാരിൽ ഒരാളുടെ കൂടെ ചില വർക്കിനു പോകാൻ തുടങ്ങി. അയാൾക്ക് അത്യാവശ്യം പ്ലംബിങ്ങും വയറിങ്ങുമൊക്കെ അറിയാം. സൊസൈറ്റിയിലെ ജോലിസമയം കഴിഞ്ഞ് മിക്കവാറും വൈകുന്നേരങ്ങളിലാവും പണി. സീവ്യൂ വാർഡിലെ ഒട്ടുമിക്ക വീടുകളിലും ഞാൻ അയാൾക്കൊപ്പം പണിക്കു പോയിട്ടുണ്ട്. ക്ലാമ്പ് അടിക്കുക, ചുമരു തുളയ്ക്കുക, അങ്ങനെയുള്ള അസിസ്റ്റന്റ് വർക്കുകളാണ് ചെയ്തിരുന്നത്.  ആദ്യമൊക്കെ ചുറ്റിക കൊണ്ട് എന്റെ തള്ളവിരൽ ചതയുമായിരുന്നു. എനിക്ക് ഉയരമുള്ള സ്ഥലങ്ങളിൽ കയറുക പേടിയാണ്. എന്നാലും അന്നത്തെ ബുദ്ധിമുട്ട് ഓർത്ത് ഏത് പൊക്കത്തിലും വലിഞ്ഞു കേറും. സീലിങ്‌ ഫാനൊക്കെ പിടിപ്പിക്കുമ്പോൾ കട്ടിപ്പണികളൊന്നും ചെയ്തു ശീലമില്ലാത്തതിനാൽ കൈ കഴച്ചു തൂങ്ങും.  കിട്ടുന്ന പൈസയിൽ നിന്ന് എന്തെങ്കിലും വറവലോ അല്ലെങ്കിൽ പഴമാങ്ങയോ വാങ്ങിച്ചോണ്ടു വരും. രാത്രി കിടക്കുമ്പോൾ മേല് വേദനിക്കുമെങ്കിലും കഷ്ടപ്പെട്ടു പണം കിട്ടിയതിന്റെ ഒരു സന്തോഷമുണ്ടാവും.

കൊല്ലത്തു നിന്നാണ് സൊസൈറ്റിയിലെ ഡ്രൈവർവിവാഹം കഴിച്ചത്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടി. അയാളുടെ ആദ്യത്തെ കുഞ്ഞ് പെണ്ണായിരുന്നു. അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ അയാളും ഭാര്യയും കുഞ്ഞും അടങ്ങുന്ന മൂന്നംഗ കുടുംബത്തിന് സൊസൈറ്റിയിലെ വരുമാനംകൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുള്ള സമയം. ഞങ്ങളുടെ അഡീഷണൽ വർക്കുകൾ കൊണ്ടാണ് കാര്യങ്ങൾ മുന്നോട്ടു പോയിരുന്നത്. ജീവതത്തിൽ എന്തു പ്രയാസം ഉണ്ടെങ്കിലും  അയാൾ എന്നോട്

ഫ്രാൻസിസ് നൊറോണ

ഫ്രാൻസിസ് നൊറോണ

പറയുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾ എന്നോടൊരു കാര്യം പറയാനുണ്ടെന്ന് സൂചിപ്പിച്ചു. എന്തെങ്കിലും സീരിയസ്സായ കാര്യമുള്ളപ്പോഴാണ് ആമുഖം. ഞാൻ അയാളേയും കൂട്ടി ആലപ്പുഴ കടപ്പുറത്തേക്ക് നടന്നു.

കടൽത്തീരത്തിരുന്നാണ് മിക്കപ്പോഴും ജീവിതത്തിന്റെ പ്രയാസങ്ങൾ ഞങ്ങൾ രണ്ടാളും പങ്കുവെച്ചിരുന്നത്. ഭാര്യ രണ്ടാമതും ഗർഭിണിയാണെന്ന് അയാൾ എന്നോട് പറഞ്ഞു. സന്തോഷിക്കേണ്ട കാര്യമാണ്. അന്നത്തെ ബുദ്ധിമുട്ടിൽ വീട്ടിൽ നാലാമത് ഒരംഗം വരുന്നത് അയാൾക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. പ്രസവവും മറ്റു ചെലവുകളും വേറെ. അബോർട്ട് ചെയ്യുന്ന കാര്യത്തിലേക്ക് സംസാരമെത്തിയപ്പോൾ ഒരു കുഞ്ഞു കരയുന്നതുപോലെ എന്റെ കാതിലൊരു സ്വരം. ഞാൻ പരമാവധി അയാളെഅതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുക്കം കുഞ്ഞിനെ വളർത്താൻ തീരുമാനിച്ച് രാത്രി വൈകി ഒരു പതിനൊന്നര മണിയോടെയാണ് ഞങ്ങൾ പിരിഞ്ഞത്.

ഭാര്യയുടെ രണ്ടാമത്തെ പ്രസവം നടക്കുന്ന സമയത്ത് അയാൾക്ക് കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി കിട്ടി. എനിക്കും താമസിയാതെ നെടുമുടി പഞ്ചായത്തിൽ ജോലിയായി. അതൊക്കെ കഴിഞ്ഞിട്ട് കുറേ കൊല്ലമായി. കഴിഞ്ഞ ആണ്ടിലാണ് അയാളുടെ മൂത്ത മകളെ കെട്ടിച്ചത്.  മകന് ഓസ്‌ട്രേലിയയിൽ ആണ് ജോലി. എന്നെ ഇടയ്ക്ക് വിളിക്കുമ്പോഴെല്ലാം അയാൾ ആ രാത്രിയെക്കുറിച്ച് പറയും. ചിലപ്പോഴൊക്കെ ഞാനും അതെല്ലാം ഓർക്കും. കൃത്യമായി  നിർവചനം നൽകാത്ത പലതും നമ്മുടെ ജീവിതത്തിലുണ്ട്. ഒറ്റ രാത്രിയുടെ ഇടപെടലിലൂടെ ഒരു ജീവിതം സന്തോഷകരമാക്കുക എന്നതെല്ലാം ഏത് നിർവചനത്തിലാണ് നമ്മളൊതുക്കുക.

നെടുമുടി പഞ്ചായത്തിൽഎനിക്ക് പ്യൂണിന്റെ പണിയാണ് കിട്ടിയത്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കുട്ടനാടൻ പ്രദേശം. മാസത്തിൽ രണ്ടു പൊതുയോഗങ്ങളെങ്കിലും ഉണ്ടാകും. അതൊക്കെ മെമ്പറുമ്മാരെ വീടുകളിൽ ചെന്നറിയിക്കണം. വള്ളത്തിൽ കയറുന്നത് പേടി. നീന്തലും വശമില്ല. മഴക്കാലത്താണ് ദുരിതം. വെള്ളം കയറുമ്പോൾ കിലോമീറ്ററോളം ദൂരം ഒഴുക്കുവെള്ളത്തിലൂടെ മുട്ടൊപ്പം നീന്തണം. ചിലപ്പോൾ വരമ്പേതാ പാടമേതാണെന്നറിയാതെ സകലതും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കും. വടി കുത്തി പിടിച്ചാണ് മുന്നോട്ട് നീങ്ങുക. അവിടെയുള്ളവർക്ക് ഇതെല്ലാം ഒരു ശീലമാണ്. വെള്ളത്തിലൂടെയുള്ള എന്റെ  വരവു കാണുമ്പോഴേ അവരെല്ലാവരും ചിരിക്കും. രാത്രി വീട്ടിലെത്തുമ്പോൾ വെളിച്ചെണ്ണ ചൂടാക്കി കാൽവിരലുകളിൽ പുരട്ടും. എന്നാലും വളം കടിച്ച  വിരലുകളുടെ വിടവുകൾ അലുത്തുകിടക്കും.

ഞാനവിടെ ചെന്നതിന്റെ പിറ്റേന്ന് രാവിലെ പഞ്ചായത്തിനു മുന്നിലൊരു ബഹളം. മുൻവശത്തേക്ക് ചെല്ലുമ്പോൾ ഒരാൾ ഉറക്കെ വഞ്ചിപ്പാട്ട് പാടുന്നു. കുടിച്ചു ബോധമില്ലാതെ ചെയ്യുന്നതാവും എന്നു കരുതി നിൽക്കുമ്പോൾ കൂടെയുള്ള ആളാണ് കാര്യം വിശദീകരിച്ചത്. സംഗതി ചമ്പക്കുളം വള്ളംകളിയുമായി ബന്ധപ്പെട്ടതാണ്. വഞ്ചിപ്പാട്ട് മത്സരത്തിൽ അർഹമായ സമ്മാനം ലഭിക്കാതെ പോയ ആളായിരുന്നു സമരനായകൻ. 

പഞ്ചായത്ത് തുറക്കുമ്പോഴേ കക്ഷി വരും.  ‘ദേവകിയുടെ വയറ്റിൽ പിറന്ന പിള്ള നന്ദന്റെ..’ കാറച്ച ഒച്ചയിൽ കൃഷ്ണഭക്തി നിറയുന്ന വഞ്ചിപ്പാട്ട് ഒരു അഞ്ചാറു മിനിറ്റ് ഉറക്കെ പാടും. പ്രതിഷേധം പിറ്റേ കൊല്ലത്തെ വള്ളംകളിവരെ  തുടർന്നു.  പിന്നീട് പഞ്ചായത്തു കമ്മിറ്റിയിലുണ്ടായ പരിഹാരത്തെ തുടർന്ന് സമരം പിൻവലിച്ചു.

ഫ്രാൻസിസ് നൊറോണ

ഫ്രാൻസിസ് നൊറോണ

പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴുണ്ടായ രസകരമായ മറ്റൊരു കാര്യം കൂടി പറയാം. ഞാനന്ന് കല്യാണം കഴിച്ചിട്ടില്ല. അമ്മയാണ് ഉച്ചയ്ക്കുള്ള ചോറൊക്കെ പൊതിഞ്ഞു കെട്ടിത്തരുന്നത്. ഒരു ദിവസം ഒരു മുട്ട പുഴങ്ങിയത് പ്രത്യേകം പൊതിഞ്ഞ് അമ്മ റബ്ബർബാന്റൊക്കെയിട്ടു പൊതിക്കൊപ്പം വെച്ചിരുന്നു. അങ്ങനെയൊരു പതിവില്ലാത്തതുകാരണം ഞാൻ ഊണും കഴിച്ച് എഴുന്നേറ്റു. റബ്ബർബാന്റിട്ട മുട്ടപ്പൊതി മേശപ്പുറത്ത് അനാഥമായി കിടന്നു.

രണ്ടു ദിവസം കഴിഞ്ഞതോടെ ഓഫീസിൽ ഒരു എലി ചത്തു ചീഞ്ഞപോലെയുള്ള മണം. അന്ന് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന സ്വീപ്പർ പയ്യനെ വിളിച്ചു എച്ച്  സി അലമാരയിലെ മൊത്തം ഫയലും ഇറക്കിയൊരു പരിശോധന നടത്തി. നാറ്റത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ഒരു ചന്ദനത്തിരി കത്തിച്ച് പ്രശ്നം പരിഹരിക്കാൻ ഞാനുമൊരു ശ്രമം നടത്തി. ഒന്നും വിജയിച്ചില്ല. എച്ച് സി എന്റെ മുട്ടപ്പൊതി എടുത്ത് പേപ്പർ വെയിറ്റായി ഉപയോഗിക്കാൻ തുടങ്ങിയെന്ന് എനിക്കും അറിയില്ലായിരുന്നു.

കൈകൊണ്ടു കറക്കിയാണ് അദ്ദേഹം നാറ്റത്തെക്കുറിച്ച് കോപിക്കുന്നത്.  ഇടയ്ക്കിടെ കൈവിരൽ മണത്തു നോക്കിയിട്ട് നാശം ഇതെന്റെ വിരലിലേക്കും പടർന്നല്ലോ എന്നെല്ലാം കക്ഷി പറയുന്നുണ്ട്. വൈകുന്നേരം വീട്ടിൽ ചെന്നപ്പോൾ അമ്മ എന്നോട്‌  കഴിഞ്ഞ ദിവസം പൊതിഞ്ഞുതന്ന മുട്ട കഴിച്ചായിരുന്നോ എന്നും അമ്മയത് പറയാൻ മറന്നുപോയെന്നും പറഞ്ഞു. ഞാൻ ചോദിച്ചു ഏത് മുട്ട. പുഴുങ്ങിയ മുട്ട പ്ലാസ്റ്റിക് കവറിലാക്കി ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് റബ്ബർബാന്റുമിട്ട് ചോറു പൊതിക്കൊപ്പം വെച്ച കഥ അമ്മ വിവരിച്ചു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെപ്രാളത്തോടെ പഞ്ചായത്തിലെത്തി. മുട്ട തപ്പുമ്പോഴാണ് സ്വീപ്പർ അതു വെളിപ്പെടുത്തിയത്. കൂടോത്രം ഞാനെടുത്തു കളഞ്ഞു. നീ എച്ച് സിക്ക് മുട്ടേലാണല്ലേ പണി കൊടുത്തതെന്ന്. ആരോടും പറയല്ലേയെന്നും പറഞ്ഞ് ഞാനവന്റെ കാലേ വീണു.

പഞ്ചായത്തിൽ ഒരു വർഷത്തോളമേ ജോലി ചെയ്യാൻ കഴിഞ്ഞുള്ളു.

അപ്പോഴേക്കും എനിക്ക് ജുഡീഷ്യറിയിൽ എൽഡി ക്ലാർക്കായി ജോലി കിട്ടി.  മാവേലിക്കരയിൽ ആയിരുന്നു ആദ്യ നിയമനം. ഇന്റർസിറ്റിക്ക് സീസൺ ടിക്കറ്റ് എടുത്താണ് യാത്ര. കായംകുളത്ത് ഇറങ്ങും. അവിടുന്ന് പാസഞ്ചറിന് മാവേലിക്കരയിലെത്തും. വൈകിട്ട് ബസ്സിന് കായംകുളംവരെ മടക്കയാത്ര. തുടർന്ന് വൈകിട്ട് ആറര ഏഴുമണിയോടെ എത്തുന്ന ഇന്റർസിറ്റിക്ക് ആലപ്പുഴയിലേക്ക് പോരും. ആലപ്പുഴയിൽ നിന്ന് ഞങ്ങളൊരു പത്തുമുപ്പതു സ്റ്റാഫുണ്ടാവും.  പാതിരാപ്പള്ളിയിൽനിന്നുള്ള ഒരു ഗോപി സാറുമായിട്ടായിരുന്നു എന്റെ കമ്പനി. പിന്നെ തുറവൂരിൽ നിന്നുവരുന്ന ജെ എസ്  ഖയറുന്നിസയും. രണ്ടുപേരോടും കൂട്ടുകൂടാനും കാരണമുണ്ടായിരുന്നു.

ജെ എസിന് ലോകത്തുള്ള സകല മരുന്നുചെടികളെക്കുറിച്ചും നല്ല അറിവാണ്. മാവേലിക്കരയിൽ ട്രെയിനിറങ്ങിയാൽ കോടതിയിലേക്ക് കുറച്ചുദൂരം നടക്കണം. വരുന്ന വഴി ഒരു ഡോക്യുമെന്ററിപോലെ സകല പൂവും കായും കിള്ളിയെടുത്ത് അവരുടെ നീണ്ട ഒരു വിവരണം എന്നുമുണ്ടാകും. ഗോപിസാർ അത്യാവശ്യം എഴുതുന്ന ഒരാളായിരുന്നു. ഞങ്ങൾ രണ്ടാളും ആലപ്പുഴയിൽ നിന്നിറങ്ങുന്ന മുഖരേഖ മാസികയിൽ എഴുതുമായിരുന്നു. എന്റെ എഴുത്തിന്റെ ചില ബലക്കുറവുകളും ഭാഷയുടെ ഭംഗിയുമെല്ലാം അദ്ദേഹം സൂചിപ്പിക്കും.

ഉള്ള തൊഴിലെല്ലാം മതിയാക്കിയുള്ള തനിച്ചിരിപ്പിൽ ഇതെല്ലാം ഓർത്തെടുക്കുമ്പോഴും ഒരു പുതിയ തൊഴിലിനെക്കുറിച്ചുള്ള വിചാരങ്ങളാണ് എന്റെ മനസ്സിലിപ്പോഴും.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!