സ്റ്റാൻഡില്‍ തെന്നിവീണ് പരുക്കേറ്റ യുവാവിനെ ആരും തിരിഞ്ഞുനോക്കിയില്ല; ജിസ്മോന് രക്ഷകരായത് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

Spread the love

ചെറുതോണി: ബസ് സ്റ്റാൻഡില്‍ പരുക്കേറ്റ് രക്തംവാർന്ന് ആരും തിരിഞ്ഞുനോക്കാതെ കിടന്നയാള്‍ക്ക് രക്ഷകരായത് രണ്ട് സ്കൂള്‍ വിദ്യാർത്ഥികള്‍.
ചേലച്ചുവട് ബസ് സ്റ്റാൻഡില്‍ തലയ്ക്ക് പരുക്കേറ്റ് കിടന്ന യുവാവിനാണ് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസും രക്ഷകരായത്. ആരും തിരിഞ്ഞുപോലും നോക്കാതെ ചെളിവെള്ളത്തില്‍ വീണുകിടന്ന യുവാവിനെ രണ്ട് വിദ്യാർത്ഥികളും ചേർന്ന് ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. തലയ്ക്കു പരുക്കേറ്റു ചോര വാർന്ന് ബസ് സ്റ്റാൻഡിലെ ചെളിവെള്ളത്തില്‍ കിടക്കുകയായിരുന്നു യുവാവ്. ആരും തിരിഞ്ഞുനോക്കിയില്ല. അഡോണും ജിൻസും സമീപത്തെ ഓട്ടോ സ്റ്റാൻഡില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ച്‌ യുവാവിനെ സിഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമാണെന്നും മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകണമെന്നും ഡോക്ടർമാർ നിർദേശിച്ചു. പൊലീസിന്റെ ഹെല്‍പ് ലൈൻ നമ്ബറില്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. തുടർന്ന് കുട്ടികള്‍ തന്നെ പരുക്കേറ്റ യുവാവുമായി ആംബുലൻസില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു തിരിച്ചു.

ആംബുലൻസ് ഡ്രൈവറുടെ ഫോണ്‍ വാങ്ങി കുട്ടികള്‍ സ്വന്തം വീടുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം യുവാവിന്റെ ഫോണില്‍ നിന്ന് സുഹൃത്തുക്കളെ വിളിച്ചറിയിക്കാനും ഇവർ തയാറായി. ആശുപത്രിയില്‍‌ കൂട്ടുനില്‍ക്കാൻ ആളില്ലാതെ വന്നതോടെ കുട്ടികള്‍ക്ക് ഉടനെ തിരിച്ചു പോകാനും കഴിഞ്ഞില്ല. ഇടുക്കി പൊലീസ് എത്തി മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയേല്‍പിച്ച ശേഷം രാത്രിയിലാണ് കുട്ടികള്‍ക്കു വീടുകളിലേക്ക് മടങ്ങിപ്പോകാനായത്.

തൃശൂർ സ്വദേശിയായ ജിസ്മോൻ എന്ന യുവാവായിരുന്നു അപകടത്തില്‍പെട്ടത്. ബസ് സ്റ്റാൻഡിനു സമീപമുള്ള ചെളിയില്‍ തെന്നി വീണായിരുന്നു അപകടം. ഇന്നലെ ആശുപത്രിയില്‍ നിന്ന് ജിസ്മോൻ നാട്ടിലേക്കു മടങ്ങി. ചേലച്ചുവട് പേയ്ക്കല്‍ സന്തോഷിന്റെ മകനാണ് അഡോണ്‍. വിച്ചാട്ട് സജിയുടെ മകനാണ് ജിൻസ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!