തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെത്തിയ മഹാത്മാഗാന്ധിയുടെ പൗത്രനും പ്രമുഖ ഗാന്ധിയനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം.
രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിഷേധിച്ചു.കേരളീയ സമൂഹത്തിന് അംഗീകരിക്കാനാവാത്ത സംഭവമാണ് ഉണ്ടായതെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ കള്ളത്തരം തുറന്നുകാട്ടപ്പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഗാന്ധിസത്തെ തമസ്‌കരിക്കുന്ന നിലപാടാണ് ആർഎസ്എസ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ പറഞ്ഞു.