CPM General Secreatry MA Baby on ASHA Workers Protest: കൊച്ചി: ആശമാരുടെ സമരത്തെ പൂർണമായി തള്ളി സി.പി.എമ്മിന്റെ പുതിയ ജനറൽസെക്രട്ടറി എം.എ.ബേബി. ആശമാരുടെ സമരം സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് സങ്കടകരമായ ഒന്നാണെന്നും എം.എ.ബേബി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കേരളത്തിലെ സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടത്തുകയാണെന്നും സി.പി.എം.ജനറൽ സെക്രട്ടറി പറഞ്ഞു.
പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണ്. ബിഷപ്പുമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും എം.എ.ബേബി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് വ്യക്തിപരമല്ല
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് എംഎ ബേബി പറഞ്ഞു. പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണ്. അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞത്. വീണയുടെ കമ്പനി നടത്തിയത് സ്വകാര്യ ഇടപാടാണെന്നും അദ്ദേഹം പറഞ്ഞു.പൃഥിരാജിനും മോഹൻലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയെ പിണറായി വിജയൻ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനപരമായ കാര്യങ്ങളിലും നയിക്കുമെന്ന് എം.എ.ബേബി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ.ബേബി.
കേരളത്തിൽ തുടർഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ തുടർഭരണം ലഭിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് പാർട്ടി കോൺഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി തന്നെയാണ് പാർട്ടിയുടെ മുന്നിലുള്ള വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.