തിരുവനന്തപുരം: സിപിഎമ്മിനെ പല കാര്യങ്ങളിലും എതിർക്കുമ്പോഴും അവരുടെ സംഘടനാ സംവിധാനത്തെ അഭിനന്ദിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോൾ, 99 ശതമാനം കുഴപ്പങ്ങളും തെറ്റുകളും കുറ്റങ്ങളും അവർക്കുണ്ട്. പക്ഷേ, ഒരു ശതമാനമെന്ന് പറയുന്നത് അവരുടെ സംഘടനാ സംവിധാനമാണ്. ഞാൻ ഒരു മാർക്ക് കൊടുക്കുന്നത് അവരുടെ ആ സംഘടനാ സംവിധാനത്തിനാണ്. സിപിഎമ്മിനെതിരെ പോരാടാൻ കഴിയുന്ന ഒരു സിസ്റ്റം നമുക്കുണ്ട്. ആ സിസ്റ്റം വച്ചുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ കോൺഗ്രസിന് അഭിമുഖീകരിക്കാൻ കഴിയുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ പോഡ്കാസ്റ്റ് പരിപാടിയായ ‘വർത്തമാന’ത്തിൽ ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഒരു കാലത്തും മുഖ്യമന്ത്രി ആരെന്ന് ഉയർത്തി കാണിച്ചിട്ടില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. കെ.കരുണാകരനും എ.കെ.ആന്റണിയും ഉണ്ടായിരുന്ന സമയത്ത് പോലും അതിൽ ആരാകും മുഖ്യമന്ത്രിയെന്ന ആശങ്ക പല സമയത്തും ഉണ്ടായിരുന്നു. സിപിഎമ്മിന് ഒരു മുഖമേ ഉള്ളൂവെന്നതാണ് മനസിലാക്കേണ്ട യാഥാർത്ഥ്യം. കോൺഗ്രസിന് ഒരുപാട് മുഖങ്ങളുണ്ട്. ഏറ്റവും മികച്ച സെക്കൻഡ് ലൈൻ ലീഡർഷിപ് ഉള്ളത് കോൺഗ്രസിനാണ്. എംഎൽഎമാരും എംപിമാരും ചെറുപ്പക്കാരായിട്ടുള്ളത് കോൺഗ്രസിലാണ്. കോൺഗ്രസിന് നേതൃ ദാരിദ്ര്യമില്ല. ഒരിക്കലും കോൺഗ്രസിന് അങ്ങനെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ആണെങ്കിലും കർണാടകയിൽ ആണെങ്കിലും ഒരു മുഖ്യമന്ത്രി പദത്തിലേക്ക് ഒരു മുഖം ഉയർത്തിക്കാണിച്ചിട്ട് അല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനെക്കാൾ യോജിച്ച കെട്ടുറപ്പോടു കൂടിയ അച്ചടക്കം നിറഞ്ഞ ഒരു തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് ആവശ്യം. മുൻകാലങ്ങളിൽ ചെയ്തതുപോലെ കോൺഗ്രസിന് അത് നന്നായിട്ട് ചെയ്യാൻ സാധിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിലും സ്ട്രാറ്റജി ഉണ്ടാക്കുന്നതിലും അടക്കം കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ ഉണ്ടാവണം. കോൺഗ്രസിന് അത് കഴിയും. തെലങ്കാനയിലും കർണാടകയിലും കോൺഗ്രസ് അത് ചെയ്തതാണ്. കേരളത്തിലും കോൺഗ്രസിന് അത് കഴിയുമെന്ന് ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു.