ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി പിറന്നു. റെക്കോഡ് ബാറ്റിങ്ങുമായി ഞെട്ടിച്ച് വെസ്റ്റിൻഡീസ് താരം.
ഹൈലൈറ്റ്:
- വെടിക്കെട്ട് ബാറ്റിങ്ങുമായി വെസ്റ്റിൻഡീസ് താരം
- ഏകദിനത്തിലെ വേഗതയേറിയ ഫിഫ്റ്റി
- അടികൊണ്ട് വലഞ്ഞ് അയർലൻഡ് ബൗളർമാർ

അയർലൻഡിന് എതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് വേണ്ടി എട്ടാം നമ്പരിലാണ് മാത്യു ഫോർഡ് ക്രീസിൽ എത്തിയത്. നേരിട്ട രണ്ടാം പന്തിൽ സിക്സർ നേടി തുടങ്ങിയ താരം ജോഷ് ലിറ്റിലിന്റെ ഓവറിൽ രൗദ്രഭാവം പൂണ്ടു. മുൻ ഗുജറാത്ത് ടൈറ്റൻസ് പേസർക്ക് എതിരെ നാല് സിക്സറുകളാണ് ഫോർഡ് പറത്തിയത്. തുടർച്ചയായി ബൗണ്ടറികൾ നേടിയ താരം പതിനാറാമത്തെ പന്തിലാണ് അർധസെഞ്ചുറിയിൽ എത്തിയത്. ഇതോടെ ഏകദിനത്തിലെ വേഗതയേറിയ ഫിഫ്റ്റിക്കും താരം അവകാശിയായി.
ഏകദിനത്തിലെ അതിവേഗ ഫിഫ്റ്റി പിറന്നു, റെക്കോഡിട്ട് വെസ്റ്റിൻഡീസ് താരം; കിടിലൻ നേട്ടം പിറന്നത് അയർലൻഡിന് എതിരെ
തന്റെ പത്താമത്തെ മാത്രം ഏകദിന മത്സരത്തിലാണ് മാത്യു ഫോർഡ് ഇതുപോലൊരു കിടിലൻ റെക്കോഡ് സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം. അതേ സമയം മിന്നും ഫോമിലായിരുന്ന കളിയിൽ 19 പന്തിൽ 58 റൺസ് നേടിയാണ് അദ്ദേഹം പുറത്തായത്. രണ്ട് ഫോറുകളും എട്ട് സിക്സറുകളുമാണ് അദ്ദേഹം നേടിയത്. താരം നേടിയ 56 റൺസും ബൗണ്ടറികളിൽ നിന്നായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
Also Read: പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണ് ആർസിബി; ആർസിബിയുടേത് ദയനീയ പരാജയം
മാത്യു ഫോർഡ് നിറഞ്ഞാടിയ കളിയിൽ 352/8 എന്ന പടുകൂറ്റൻ സ്കോറാണ് വെസ്റ്റിൻഡീസ് നേടിയത്. 102 റൺസ് നേടിയ കീസി കാർട്ടിയായിരുന്നു ടീമിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഷായ് ഹോപ് 49 റൺസ് നേടി. അതേ സമയം മഴ വില്ലനായതിനെ തുടർന്ന് അയർലൻഡിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
Also Read: ലക്‌നൗവിന്റെ ഹോം ഗ്രൗണ്ട് എങ്ങനെ ആർസിബിയുടേതായി
കളി ജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള അവസരമാണ് ഇതോടെ വെസ്റ്റിൻഡീസിന് നഷ്ടമായത്. നേരത്തെ പരമ്പരയിലെ ആദ്യ കളിയിൽ അയർലൻഡ് 124 റൺസിന് ജയിച്ചിരുന്നു. ഇനി ഒരു മത്സരം കൂടിയാണ് പരമ്പരയിൽ ബാക്കിയുള്ളത്. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയിക്കാനായാൽ അയർലൻഡിന് പരമ്പര സ്വന്തമാക്കാം. അതേ സമയം ജയം നേടി പരമ്പര സമനിലയിലാക്കാനാകും വിൻഡീസിന്റെ ശ്രമം.