ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി താരം കരുണ്‍ നായരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയത്. ആറു ഇന്നിങ്സുകളില്‍ നിന്ന് ഒരു ട്രിപ്പിള്‍ സെഞ്ചുറിയടക്കം 374 റണ്‍സാണ് കരുണ്‍ നായര്‍ നേടിയിട്ടുള്ളത്.
ഹൈലൈറ്റ്:
- കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി
- എട്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ്
- ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും കൗണ്ടി പരിചയ സമ്പത്തും തുണച്ചു

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കരുണ്‍ നായര്‍. കഴിഞ്ഞ സീസണില്‍ വിവിധ ഫോര്‍മാറ്റുകളിലായി 9 സെഞ്ചുറികളാണ് താരം നേടിയത്. 2024-25 രഞ്ജി ട്രോഫിയില്‍ വിദര്‍ഭ കിരീടം നേടിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായി മാറിയത് ക്യാപ്റ്റന്‍ കരുണ്‍ നായര്‍ തന്നെയാണ്. 53.93 ശരാശരിയില്‍ നാല് സെഞ്ചുറികള്‍ സഹിതം 863 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്.
ശുഭ്മാൻ ഗിൽ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ, ടീമിൽ ഇടം പിടിച്ച് രണ്ട് പുതുമുഖങ്ങൾ; സ്ക്വാഡ് ഇങ്ങനെ
2016-ല്‍ മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കരുണ്‍ നായരുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായൊന്നും ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. എന്നാല്‍ ചെന്നെെയില്‍ നടന്ന തന്‍റെ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി കരുണ്‍ നായര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. എന്നാല്‍ പിന്നീട് ഓസ്ട്രേലിയക്കെതിരെ കളിച്ച മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനമല്ല കരുണ്‍ നായര്‍ പുറത്തെടുത്തത്. ആകെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 374 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നീട് ടെസ്റ്റ് ടീമില്‍ നിന്ന് കരുണ്‍ നായര്‍ പുറത്താവുകയും ചെയ്തു.
വിരാട് കോഹ്ലിയുടെ അഭാവത്തില്‍ പരിചയ സമ്പന്നനായ ഒരു താരം ടീമില്‍ വേണം എന്നതാണ് കരുണ്‍ നായരെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. “ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് കരുണ്‍, കുറച്ച് ടെസ്റ്റ് മത്സരങ്ങളും കളിച്ചു, കൗണ്ടിയിലും താരം കളിച്ചിട്ടുണ്ട്, വിരാട് കോഹ്ലി ഇല്ലാത്തതിനാല്‍ നമുക്ക് പരിചയ സമ്പത്തിന്‍റെ കുറവുണ്ട്, അത് നികത്താന്‍ കരുണിന്‍റെ പരിചയസമ്പത്ത് ആവശ്യമാണ്”- അഗാര്‍ക്കര്‍ പറഞ്ഞു.
കോളടിച്ചത് ഋഷഭ് പന്തിന്; ടീം പ്രഖ്യാപനത്തോടെ ഇന്ത്യന്‍ ടീമില്‍ ശക്തമായ സാന്നിധ്യമായി 27കാരന്‍
കൗണ്ടി ഡിവിഷന്‍ രണ്ടില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിന് വേണ്ടി 11 ഇന്നിങ്സുകളില്‍ ബാറ്റ് വീശിയിട്ടുണ്ട് കരുണ്‍ നായര്‍. 11 ഇന്നിങ്സുകളില്‍ നിന്ന് 48.70 ശരാശരിയില്‍ 487 റണ്‍സാണ് താരം അവിടെ സ്കോര്‍ ചെയ്തിട്ടുള്ളത്. ഗ്ലാമോര്‍ഗനെതിരെ പുറത്താകാതെ നേടിയ 202 റണ്‍സാണ് താരത്തിന്‍റെ കൗണ്ടിയിലെ ടോപ് സ്കോര്‍. ജൂണ്‍ 13-ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കായുള്ള 18 അംഗ കരുണ്‍ നായര്‍ ഉള്‍പ്പെട്ടതോടെ താരത്തെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്.
ഇന്ത്യന്‍ ടീമിലെ മലയാളിത്തിളക്കം; എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള തിരിച്ചുവരവ്, കരുണ്‍ നായര്‍ ഇനി ഇന്ത്യയുടെ ഹീറോ?
ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്ന് കരുണ്‍ നായര്‍ വീണ്ടും തെളിയിച്ചുവെന്നാണ് ഒരാള്‍ എക്സില്‍ ട്വീറ്റ് ചെയ്തത്. “കരുണ്‍ നായര്‍ തിരിച്ചെത്തുന്നു, വാട് എ സ്റ്റോറി” എന്നാണ് മറ്റൊരാളുടെ കമന്‍റ്. കരുണ്‍ നായരുടെ തിരിച്ചുവരവ് കാണാനായില്‍ അഭിമാനമുണ്ടെന്നും, ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം, ട്രിപ്പിള്‍ സെഞ്ചൂറിയന്‍ വീണ്ടും തകര്‍പ്പന്‍ റെഡിയാണെന്നും മറ്റൊരാള്‍ കുറിച്ചു.