T Natarajan IPL 2025 Delhi Capitals: ടി നടരാജനെ ഓർമയില്ലേ? 2020ലെ ഐപിഎൽ സീസണിൽ ഇൻസ്വിങ് യോർക്കറുകളുൾപ്പെടെയായി ബാറ്റർമാരെ വിറപ്പിച്ചതോടെയാണ് നടരാജന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. 2020-21ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും നടരാജൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതി. ഒരു പര്യടനത്തിൽ വെച്ച് മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച ആദ്യ ഇന്ത്യൻ താരം. പട്ടിണിയോട് പടവെട്ടി വളർന്ന താരത്തിന്റെ വളർച്ച ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു നടരാജൻ?
തുടരെ യോർക്കറുകൾ എറിയാൻ സാധിക്കും എന്നതാണ് നടരാജന്റെ കരുത്ത്. 2020ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ എബി ഡി വില്ലിയേഴ്സിന്റെ മിഡിൽ സ്റ്റംപ് ഇളക്കിയ നടരാജന്റെ യോർക്കർ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ നിന്ന് അത്ര പെട്ടെന്ന് മായില്ല.
Also Read: കഴിഞ്ഞ ടെസ്റ്റിൽ ‘ഡ്രിങ്ക്സ് ബോയ്’; ഇപ്പോൾ ക്യാപ്റ്റൻ; ദുരന്തമാണോ കാത്തിരിക്കുന്നത്?
ഐപിഎൽ പതിനെട്ടാം സീസണിന് മുൻപായുള്ള താര ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് നടരാജനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയത്. എന്നാൽ സീസണിൽ നടരാജനെ ഡൽഹി കളിപ്പിച്ചത് ഒരു മത്സരത്തിൽ മാത്രം. വിന്നിങ് കോംപിനേഷനിൽ മാറ്റം വരുത്തേണ്ട എന്ന് പറഞ്ഞാണ് നടരാജനെ ഡൽഹി പൊന്നും വിലകൊടുത്ത് വാങ്ങിയിട്ടും ബെഞ്ചിലിരുത്തിയത്.
മുകേഷ് കുമാർ, മോഹിത് ശർമ, മിച്ചൽ സ്റ്റാർക് സഖ്യത്തിനാണ് ഡൽഹി അവസരം നൽകിയത്. 2020 മുതൽ 2024 വരെ സൺറൈസേഴ്സ് ഹൈദരാബാദിനായി നടരാജൻ കളിച്ചപ്പോൾ പലവട്ടം ഈ തമിഴ്നാട് സ്പീഡ് സ്റ്റാറിന്റെ പ്രകടനം നിർണായകമായിരുന്നു. 56 മത്സരങ്ങളിൽ ഹൈദരാബാദിന് വേണ്ടി ഇറങ്ങിയപ്പോൾ 65 വിക്കറ്റുകളാണ് നടരാജൻ വീഴ്ത്തിയത്.
Read Also: Rohit Sharma: രോഹിത് ആഗ്രഹിച്ചത് ധോണി സ്റ്റൈൽ; ബിസിസിഐ അനുവദിച്ചില്ല; റിപ്പോർട്ട്
വലിയ വില കൊടുത്ത് വാങ്ങിയിട്ടും നടരാജനെ എന്തുകൊണ്ട് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്ന ചോദ്യം ഡൽഹിക്ക് മേൽ ശക്തമാണ്. 34ാം വയസിലാണ് നടരാജൻ ഇപ്പോൾ. പരുക്കിൽ നിന്ന് മുക്തനായാണ് ഈ ഐപിഎൽ സീസണിലേക്ക് കളിക്കാൻ എത്തിയത്.
Also Read: india Test Squad Announcement: ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്ക്വാഡിൽ ഇവരെല്ലാം
നടരാജന്റെ യോർക്കറുകൾ എന്നും ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുന്ന കാഴ്ചയാണ്. പ്ലേഓഫ് കാണാതെ ഡൽഹി ക്യാപിറ്റൽസ് പുറത്തായതോടെ നടരാജന്റെ മിന്നും യോർക്കറുകളില്ലാതെയാണ് സീസൺ അവസാനിക്കുന്നത്.