തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽനിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തി. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യ കുപ്പിക്കുള്ളിൽ ആണ് ചിലന്തിയെ കണ്ടെത്തിയത്. ഇതോടെ മദ്യം വാങ്ങിയ ആൾ കുപ്പി തിരികെ ഷോപ്പിൽ ഏൽപ്പിച്ചു. ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റു മദ്യക്കുപ്പികൾ വിൽപ്പന നടത്തുന്നതായി പരാതി പരാതി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാർഡി ലെമൻ എന്ന ബ്രാൻഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് മദ്യംക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റിൽ തിരികെ ഏൽപ്പിച്ചു. ഈ മദ്യക്കുപ്പി ഇപ്പോഴും പവർഹൌസ് റോഡിലെ ഔട്ട്ലെറ്റിലുണ്ട്. എന്നാൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വിൽപനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം പരാതി ഉയർന്ന ബാച്ചിൽപ്പെട്ട മദ്യം തുടർന്നും വിൽക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. സാധാരണഗതിയിൽ ഇത്തരത്തിൽ പരാതി ഉയരുമ്പോൾ അതേ ബാച്ചിൽപ്പെട്ട മദ്യത്തിന്‍റെ വിൽപന നിർത്തിവെക്കാറുണ്ട്. എന്നാൽ ഇവിടെ ഇതേ ബ്രാൻഡിലുള്ള മദ്യം തുടർന്നും വിൽക്കുകയാണ്.
സംഭവത്തിൽ ബെവ്കോയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എന്നാൽ പ്രമുഖ ബ്രാൻഡിലെ മദ്യക്കുപ്പിക്കുള്ളിൽ ചിലന്തിയെ കണ്ടെത്തിയതോടെ സംഭവത്തെക്കുറിച്ച് ബെവ്കോ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ ബെവ്കോ എം.ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.