നക്ഷത്രങ്ങൾ ഭൂമിയിൽ ; അർജന്റീന ടീമിന് ഊഷ്മള വരവേൽപ്പ് , ജനലക്ഷങ്ങൾ അണിനിരന്നു

Spread the love



 

ബ്യൂണസ്‌ ഐറിസ്‌

ഇതാ പൊൻകിരീടം. അർധരാത്രിയിലും ആർത്തുവിളിച്ചെത്തിയ ജനലക്ഷങ്ങൾക്കുമുന്നിൽ ലയണൽ മെസി ലോകകപ്പുയർത്തി. ആഹ്ലാദവും ആവേശവും അണപ്പൊട്ടിയൊഴുകി. ബ്യൂണസ്‌ ഐറിസിലെ എസെയ്‌സ രാജ്യാന്തര വിമാനത്താവളത്തിൽ ചൊവ്വ രാത്രി രണ്ടരയോടുകൂടിയാണ്‌ അർജന്റീന ടീം എത്തിയത്‌. ദോഹയിൽനിന്ന്‌ റോം വഴിയായിരുന്നു യാത്ര. രാജകീയ വരവേൽപ്പാണ്‌ ആരാധകർ ലോക ചാമ്പ്യൻമാർക്കായി ഒരുക്കിയത്‌. വിമാനത്താവളത്തിൽനിന്ന്‌ തുറന്ന ബസിൽ അർജന്റീന ഫുട്‌ബോൾ ഫെഡറേഷന്റെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക്‌ ടീമിനെ ആനയിച്ചു.

കിരീടവുമായി ക്യാപ്‌റ്റൻ മെസിയായിരുന്നു ആദ്യം വിമാനമിറങ്ങിയത്‌. പരിശീലകൻ ലയണൽ സ്‌കലോണിയും അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌ ക്ലൗഡിയോ താപിയയും ഒപ്പമെത്തി. പിന്നാലെ കളിക്കാർ ഓരോരുത്തരായും ഇറങ്ങി. എല്ലാവരും ലോക ചാമ്പ്യൻമാരുടെ സ്വർണപ്പതക്കം കഴുത്തിൽ അണിഞ്ഞിരുന്നു. ടീമിനെ കണ്ടതോടെ ആരാധകരുടെ ക്ഷമകെട്ടു. പലപ്പോഴും സുരക്ഷാജീവനക്കാർക്ക്‌ പിടിവിട്ടു. ദേശീയപതാകയേന്തിയ ലക്ഷങ്ങൾ ആർത്തുവിളിച്ചു. ഈ ലോകകപ്പിൽ പ്രസിദ്ധമായ അർജന്റീനയുടെ ‘മുച്ചാച്ചോസ്‌’ എന്ന പാട്ട്‌ ആരാധകർക്കൊപ്പം മെസി ഉൾപ്പെടെയുള്ള ടീം ഒന്നടങ്കം ഏറ്റുപാടി.  

തലസ്ഥാന നഗരിയിലെ ഇരുപാതകളിലും തിരമാലകണക്കേ ജനങ്ങൾ പ്രവഹിച്ചു. കിരീടം കാട്ടിയും കൈവീശിയും ടീം സ്‌നേഹം ഏറ്റുവാങ്ങി. ഹെഡ്‌ക്വാർട്ടേഴ്‌സിലായിരുന്നു ചാമ്പ്യൻമാർ വിശ്രമിച്ചത്‌. ഇന്ന്‌ അർജന്റീന പ്രസിഡന്റ്‌ ആൽബർട്ടോ ഫെർണാണ്ടസിന്റെ വസതിയിൽ ടീമിന്‌ സ്വീകരണമുണ്ട്‌. മറ്റ്‌ ആഘോഷപരിപാടികളും അരങ്ങേറും.

ലോകകപ്പ്‌ വിജയത്തെത്തുടർന്ന്‌ ആൽബർട്ടോ ഫെർണാണ്ടസ്‌ രാജ്യത്ത്‌ ചൊവ്വാഴ്‌ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. പത്തിൽ നാലുപേരും ദരിദ്രരായി ജീവിക്കുന്ന അർജന്റീനയിൽ ഈ വിജയം സാമ്പത്തികമായി ഉയർച്ച ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്‌ സർക്കാർ. ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ്‌ മെസിയും കൂട്ടരും ലോകകപ്പ്‌ നേടിയത്‌. 1986ൽ ദ്യേഗോ മാറഡോണയ്‌ക്കുശേഷം ആദ്യമായാണ്‌ അർജന്റീനയുടെ മണ്ണിൽ സ്വർണക്കപ്പെത്തുന്നത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!