Tamil
oi-Ambili John
നടി സില്‍ക്ക് സ്മിതയെ കുറിച്ച് വരുന്ന ഓരോ വാര്‍ത്തകളും വലിയ രീതിയിലാണ് വൈറലാവാറുള്ളത്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്ത് മാദകസുന്ദരിയായി വാഴ്ത്തപ്പെട്ട സില്‍ക്ക് മരിച്ചിട്ട് വര്‍ഷങ്ങള്‍ ഒത്തിരിയായി. എന്നിരുന്നാലും അവരുടെ കരിയറും ജീവിതവുമൊക്കെ ഇന്നും ചര്‍ച്ചാ വിഷയമാണ്.
പല സംവിധായകരും സ്മിതയെ ചൂഷണം ചെയ്‌തെങ്കിലും നല്ല വേഷങ്ങള്‍ കൊടുത്തവരുമുണ്ട്. സില്‍ക്ക് സ്മിതയുടെ കൂടെ ഒരുമിച്ച് സിനിമ ചെയ്ത കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഗംഗേ അമരന്‍. സിനിമയിലൂടെ സില്‍ക്കുമായി നല്ലൊരു അടുപ്പം കാത്തുസൂക്ഷിക്കാന്‍ തനിക്ക് സാധിച്ചിരുന്നുവെന്നും അവള്‍ മോശപ്പെട്ടൊരു കുട്ടി ആയിരുന്നില്ലെന്നാണ് ഇന്ത്യഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നത്.
സില്‍ക്ക് സ്മിതയെ കൊണ്ട് ഇങ്ങനൊരു സിനിമ ചെയ്യിപ്പിക്കാം എന്നൊന്നും അന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല. സില്‍ക്ക് അതിന് മുന്‍പേ സിനിമയിലേക്ക് വന്നിരുന്നു. ഭാരതിരാജയുടെ അലൈകള്‍ എന്ന സിനിമയില്‍ ത്യാഗരാജനൊപ്പം സാരിയൊക്കെ ഉടുത്ത് ഭാര്യയായി സില്‍ക്ക് അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് ഞാന്‍ സംവിധാനം ചെയ്ത കോഴി കൂവുത് എന്ന ചിത്രത്തില്‍ അവര്‍ അഭിനയിക്കുന്നത്.

ആ പെണ്‍കുട്ടിയെ അതുപോലെ കാണണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അധികം തുറന്ന് കാണിക്കാതെയും ഗ്ലാമറസായിട്ടൊന്നുമില്ലാതെ സില്‍ക്ക് സ്മിതയെ അഭിനയിപ്പിക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ സിനിമയിലേക്ക് ഒരവസരം നല്‍കുന്നത്. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അവളെന്നെ മച്ചാ.. എന്നാണ് വിളിച്ചിരുന്നത്.
ഒന്നിനെ പറ്റിയും ചിന്തിക്കാതെ എന്നെ കണ്ടാല്‍ ഓടി വന്ന് കെട്ടിപ്പിടിക്കുമായിരുന്നു. അവള്‍ നല്ലൊരു പെണ്‍കുട്ടിയാണ്. ഞാന്‍ കണ്ടിടത്തോളം സില്‍ക്ക് സ്മിത യാതൊരു തെറ്റും ചെയ്തിട്ടില്ല. ജീവിതത്തില്‍ മുന്നോട്ട് പോയപ്പോള്‍ തെറ്റുകളിലൂടെ പോവേണ്ടി വന്നിട്ടുണ്ടാവാം. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്ത കാലത്ത് സില്‍ക്ക് കാറില്‍ നിന്നും വന്നിറങ്ങിയ ഉടനെ മച്ചാ… എന്ന് വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിക്കും. അത്രയും നല്ല സൗഹൃദമായിരുന്നു.
എന്റെ വീട്ടില്‍ വരികയും അവിടെ നിന്നും ഭക്ഷണം പാചകം ചെയ്ത് കഴിച്ചിട്ടുമൊക്കെയാണ് തിരികെ പോവുക. അങ്ങനെയുള്ള ദിവസങ്ങളില്‍ അവള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് തലയില്‍ പൂവൊക്കെ ചൂടി, പുടവ ചുറ്റി, ഭക്ഷണമൊക്കെ പാചകം ചെയ്തിട്ടാണ് അവള്‍ പോവുക. ഒരു കുടുംബത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയെ അന്നേരമാണ് ഞാന്‍ സ്മിതയില്‍ കണ്ടിട്ടുള്ളത്. വളരെ തങ്കം പോലെ അത്രയും സ്‌നേഹമുള്ള കുട്ടിയായിരുന്നു സില്‍ക്ക്.

ഏവി സ്റ്റുഡിയേയില്‍ വര്‍ക്ക് ചെയ്‌തോണ്ടിരുന്ന സമയത്താണ് സില്‍ക്ക് സ്മിതയുടെ മരണ വാര്‍ത്ത ഞാന്‍ അറിയുന്നത്. അത് കേട്ടതും ഷോക്ക് ആയി നിന്ന് പോയി. അവളെ പോയി അവസാനമായി കാണാന്‍ പോകണമെന്നുണ്ടായിരുന്നു. പക്ഷേ ഷോക്ക് ആയി അങ്ങനെ നില്‍ക്കുകയാണ് ചെയ്തത്. മാത്രമല്ല ആശുപത്രിയില്‍ ആരുമില്ലാതെ അനാഥയായ ബോഡി മാത്രമായി കിടക്കുകയാണ് സ്മിതയെന്ന് ആരോ പറഞ്ഞിരുന്നു.
അതൊന്നും കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു. വേദന കൊണ്ട് കരഞ്ഞ് തളര്‍ന്ന് അസുഖം വരുന്ന അവസ്ഥയിലേക്ക് ഞാന്‍ പോയി. അതാണ് സില്‍ക്കിനെ ഒന്ന് കാണാന്‍ പോലും പോവാതെ ഇരുന്നത്. അത്രയും വിഷമം താങ്ങാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിട്ട് പോലും ഒന്ന് പോയി കാണാത്തതിന്റെ വേദന ഇപ്പോഴും എന്റെയുള്ളിലുണ്ടെന്ന് ഗംഗേ അമരന്‍ പറയുന്നു.
മരിക്കുന്നതിന് മുന്‍പ് വരെ ഇടയ്ക്ക് എന്റെ ഭാര്യയെ വിളിച്ച് വീട്ടിലേക്ക് വന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ചിട്ട് പോകുന്ന കുടുംബസുഹൃത്തായിരുന്നു സ്മിത എനിക്ക്. അതുകൊണ്ട് മറക്കാന്‍ പോലും സാധിക്കില്ല. തനിയെ മുളച്ച് വന്നൊരു മരമാണ് അവള്‍. ആരും നട്ട് നനച്ചതല്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
English summary
Gangai Amaran Opens Up About His Friendship With Late Actress Silk Smitha Goes Viral. Read In Malayalam.
Story first published: Friday, March 3, 2023, 20:34 [IST]